മൃതദേഹം ശരീരത്തിന്റെ നേര്‍ പകുതിയായി മുറിച്ചു പെട്ടിയിലാക്കി, മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം ; വ്യാപാരിയുടെ കൊലപാതകത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരൂര്‍ സ്വദേശിയായ സിദ്ദിഖിന്റെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൃതദേഹം ശരീരത്തിന്റെ നേര്‍ പകുതിയായി മുറിച്ചാണ് വെട്ടി നുറുക്കി പെട്ടിയിലാക്കിയത്. രണ്ട് ഭാഗങ്ങളും രണ്ട് പെട്ടിയിലാക്കി. തിരക്കില്ലാത്ത അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ നിന്നാണ് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. ആഴത്തിലേക്ക് വലിച്ചെറിഞ്ഞതിനാല്‍ പെട്ടി പൊട്ടി മൃതദേഹ ഭാഗങ്ങള്‍ പുറത്തേക്ക് തെറിച്ചിരുന്നു. വെള്ളം ഒലിക്കുന്ന നിലയിലുമാണ് മൃതദേഹം നിറച്ച പെട്ടി കണ്ടെത്തിയത്.

മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. മൊബൈലും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും ചില സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയുമാണ് മൃതദേഹം അട്ടപ്പാടിയില്‍ നിന്ന് കണ്ടെത്താനായത്. ഫര്‍ഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിഖിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മൃതദേഹം എവിടെയെന്ന് വ്യക്തമായി അറിയാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടി ചുരത്തില്‍ പരിശോധന നടത്തിയത്.

അതേസമയം കൊലപാതകത്തില്‍ പ്രതികളുമായി അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു. പ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരുമായാണ് അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചത്. കൊലപാതകത്തിനു ശേഷം ഇരുവരും ചെന്നൈയിലേക്ക് മുങ്ങുകയായിരുന്നു. ട്രെയിനിലാണ് ഇവര്‍ ചെന്നൈയിലേക്ക് പോയത്.

സിദ്ദിഖിന്റെ മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചെന്നത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഹോട്ടലില്‍ നിന്ന് ട്രോളി ബാഗുമായി രണ്ട് പേര്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മെയ് 19ന് ഉച്ചയ്ക്ക് 3.09നും 3.11നുമിടയിലാണ് പ്രതികളെന്ന് സംശയിക്കുന്ന സ്ത്രീയും പുരുഷനും ട്രോളിയുമായി ഹോട്ടലില്‍ നിന്ന് ഇറങ്ങി കാറില്‍ കയറി പോകുന്നത്. കാറിന്റെ ഡിക്കി തുറന്ന് ട്രോളി ബാഗുകള്‍ എടുത്ത് വച്ച ശേഷം കാറുമായി പോകുകയായിരുന്നു. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

error: Content is protected !!