മോഷണകേസ് പ്രതിയുടെ സഹോദരിയുടെ എടിഎം ഉപയോഗിച്ച് പണം തട്ടി, പോലീസുകാരനെ പിരിച്ചു വിട്ടു

കണ്ണൂർ: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തളിപറമ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഇ.എന്‍ ശ്രീകാന്തിനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. അരലക്ഷത്തോളം രൂപ ഇയാള്‍ എടിഎം വഴി കൈക്കലാക്കിയതായി തെളിഞ്ഞിരുന്നു. 

ഗോകുല്‍ എന്നയാളെ നേരത്തെ എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഗോകുലിന്റെ സഹോദരിയിൽ നിന്ന് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ വാങ്ങിയത്. പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിര്‍ത്തിവെച്ചിരുന്നില്ല.  

error: Content is protected !!