
കോഴിക്കോട് : ആളില്ലാത്ത വീട്ടിൽ കയറിയ മോഷ്ടാക്കൽ ഭക്ഷണം കഴിച്ച് മടങ്ങി. കോഴിക്കോട് താമരശ്ശേരി ചർച്ച് റോഡിലെ മുണ്ടപ്ലാക്കൽ വർഗീസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്.
തലേ ദിവസത്തെ ഭക്ഷണം വീട്ടുകാർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ചോറും മീൻകറിയും ഉൾപ്പെടെയുള്ള വിഭവങ്ങളാണ് ഫ്രിഡ്ജിൽ ഉണ്ടായിരുന്നത്. ഇതെല്ലം പുറത്തെടുത്ത് വിഭവസമൃദ്ധമായ ഭക്ഷണം തന്നെയാണ് മോഷ്ടാക്കൽ കഴിച്ചത്. മേശമേൽ ഉണ്ടായിരുന്ന അച്ചാറും ചോറിനൊപ്പം കൂട്ടി. കൂടാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പൽ പുറത്തെടുത്ത് ചായയുണ്ടാക്കി കുടിച്ചു. ചായയൊഴിച്ച നിലയിൽ 3 ഗ്ലാസുകൾ മേശപ്പുറത്തുണ്ടായിരുന്നു.
അകത്തുണ്ടായിരുന്ന 2 കസേരയ്ക്ക് പുറമെ മുറിയ്ക്ക് പുറത്തുള്ള ഒരു കസേരകൂടി ഡൈനിങ് ടേബിളിന് സമീപത്തായി ഇട്ടിരുന്നു. 3 മോഷ്ടാക്കൾ വീട്ടിൽ കയറിയതായാണ് സംശയിക്കുന്നത്. വർഗീസും കുടുംബവും ബന്ധുവീട്ടിൽ പോയ തക്കത്തിലാണ് മോഷണശ്രമം നടന്നത്. രാവിലെ സമീപത്തെ വീട്ടുകാർ വർഗീസിന്റെ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് വിളിച്ചറിയിക്കുകയായിരുന്നു. ബന്ധുക്കൾ ഇവിടെയെത്തി പരിശോധിച്ചപ്പോഴാണ് മോഷണശ്രമം സ്ഥിരീകരിച്ചത്. വീട്ടിനുള്ളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.