Monday, July 7

സുന്നത്ത് കര്‍മത്തിനായി അനസ്‌തേഷ്യ നല്‍കി ; രണ്ട് മാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു ; സ്വകാര്യ ക്ലിനിക്കിനെതിരെ കേസെടുത്തു

കോഴിക്കോട്: സുന്നത്ത് കര്‍മത്തിനായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ രണ്ട് മാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് ഫറോക്ക് തിരുത്തിയാട് ഇംത്യാസിന്റെയും പള്ളിപ്പൊയില്‍ ബൈത്തുല്‍ സലാമില്‍ ഷാദിയ ഷെറിന്റെയും മകന്‍ എമിന്‍ ആദമാണ് മരിച്ചത്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സ്വകാര്യ ക്ലിനിക്കിനെതിരെ കാക്കൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങുക.

ഇന്നലെ രാവിലെയായിരുന്നു കുഞ്ഞിനെ സുന്നത്ത് കര്‍മത്തിനായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ചേലാകര്‍മത്തിനു മുന്നോടിയായി കുഞ്ഞിനു ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ക്ലിനിക്കില്‍ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ല. തുടര്‍ന്ന് ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കളോട് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ആംബുലന്‍സില്‍ ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ ആശുപത്രിയില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

error: Content is protected !!