മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് ; ഒളിവിലായിരുന്ന പൊലീസുകാര്‍ പിടിയില്‍, പിടിയിലായത് പുതിയ ഒളിത്താവളം തേടി പോവുന്നതിനിടെ

കോഴിക്കോട് : മലാപ്പറമ്പ് കേന്ദ്രീകരിച്ചു നടത്തിവന്ന അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍. പൊലീസ് എആര്‍ ക്യാംപ് ഡ്രൈവര്‍മാരായ കോഴിക്കോട് കുന്നമംഗലം പടനിലം സ്വദേശി കെ.സനിത്(45), കോഴിക്കോട് പെരുമണ്ണ സ്വദേശി കെ.ഷൈജിത്ത്(42) എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പുതിയ ഒളിത്താവളം തേടി പോകുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഇവര്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരന്റെ കയ്യില്‍ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം വന്നതായും കണ്ടെത്തിയിരുന്നു. താമരശ്ശേരി കോരങ്ങാട് ഒരു വീട്ടില്‍ നിന്നാണ് പുലര്‍ച്ചെ രണ്ടരയോടെ ഇവര്‍ പിടിയിലായത്. താമരശ്ശേരിയില്‍ തന്നെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്റെ മുകള്‍ നിലയിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭര്‍ത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയ സ്ഥലം തേടി പോവുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

അനാശാസ്യ കേന്ദ്രം നടത്തിപ്പില്‍ ഇവര്‍ക്കു മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയതോടെ ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഷൈജിത്തിന്റെ പാസ്‌പോര്‍ട്ടും കണ്ടുകെട്ടി. നടക്കാവ് സ്റ്റേഷനിലെത്തിച്ച ഇവരെ ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷിന്റെ നേതൃത്വത്തില്‍ പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും.

error: Content is protected !!