പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തമിഴ്‌നാട്ടില്‍ മലയാളിയായ 19 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊന്നു

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തമിഴ്‌നാട്ടില്‍ മലയാളിയായ 19 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തി. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി, കണ്ണന്റെ മകള്‍ അഷ്വിക ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അഷ്വിക. മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് വിദ്യാര്‍ഥിനി വീട്ടില്‍ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ ആക്രമിച്ചതിനുശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുത്തേറ്റ് പെണ്‍കുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു.

പെണ്‍കുട്ടിയുടെ വീടിനു സമീപത്തായി 5 വര്‍ഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. ഈ സമയത്ത് പ്രവീണ്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായി. പിന്നീട് അണ്ണാ നഗറിലേക്കു താമസംമാറിയ പ്രവീണ്‍ പെണ്‍കുട്ടിയെ ഇടയ്ക്കിടെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ തലേദിവസം പെണ്‍കുട്ടി സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതു പ്രവീണ്‍ കാണാനിടയായി. ഇതേത്തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. എഎസ്പി സൃഷ്ടി സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തു പരിശോധന നടത്തി.

error: Content is protected !!