Thursday, September 3

പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു ; യുവതിയെ ബസില്‍ നിന്ന് വിളിച്ചിറക്കി കാറില്‍ കയറ്റി, അമിത വേഗതയില്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റി

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരുവരും ഏറെകാലമായി അടുപ്പത്തിലായിരുന്നു. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ രാത്രി 11.15നായിരുന്നു അപകടം.

സ്‌കൂളിലെ സഹ അധ്യാപകര്‍കൊപ്പം തിരുവനന്തപുരത്ത് നിന്നും വിനോദ യാത്ര കഴിഞ്ഞു മടങ്ങി വരികയായിരുന്ന അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. പിന്നാലെ മരണവാര്‍ത്തയാണ് സുഹൃത്തുക്കള്‍ അറിയുന്നത്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു.

ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അധ്യാപകരോട് വിളിച്ചു പറഞ്ഞെന്ന് അധ്യാപകര്‍ പറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. കാര്‍ എതിര്‍ദിശയില്‍ വന്ന കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഏഴംകുളം പട്ടാഴിമുക്കില്‍ വച്ചാണ് കണ്ടെയ്‌നര്‍ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.