Wednesday, September 2

ലുലുമാൾ സന്ദർശിച്ചു മടങ്ങുന്നതിനിടെ ബൈക്ക് മതിലിൽ ഇടിച്ച് ചേറൂർ കോളേജ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര ടി.എഫ്‌.സി ഫ്രൂട്ട്സ്‌ ഉടമ അമ്പലക്കണ്ടി സ്വദേശി കുഴിമ്പാട്ടിൽ ചേക്കു-ശമീറ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ജസീം(19) ആണ് മരിച്ചത്. സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിന്‍ഷാദിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് ലഭിക്കുന്ന വിവരം. ചേറൂർ പി.പി.ടി.എം.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌ ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയും സജീവ എം എസ് എഫ് പ്രവർത്തകനുമാണ് ജസീം.

ഇന്ന് പുലര്‍ച്ചെ 1.45ഓടെ മുക്കം വട്ടോളി പറമ്പിലാണ് അപകടം നടന്നത്. ഇരുവരും കോഴിക്കോട് മാങ്കാവിലെ പുതിയ ലുലു മാള്‍ സന്ദര്‍ശിച്ച് മടങ്ങി വരികയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിനും ബൈക്കിനും ഇടയില്‍ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു ജസീം. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ജസീമിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയായ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന് അമ്പലക്കണ്ടി പുതിയോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സഹോദരിമാർ:ഫാത്വിമ ജുമാന, ജിൻസിയ.