Wednesday, September 2

കന്യാസ്ത്രീകള്‍ നിരപരാധികള്‍ എന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ : ഇറങ്ങി തിരിച്ചത് സ്വന്തം ഇഷ്ട പ്രകാരം, അകാരണമായി ആക്രമിച്ചു, കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു, മൊഴിയില്‍ പറയാത്ത കാര്യങ്ങള്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു ; നിര്‍ണായകമായി പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍

ദില്ലി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍. അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകള്‍ നിരപരാധികള്‍ ആണെന്ന് പെണ്‍കുട്ടികള്‍ ആവര്‍ത്തിച്ചു. ആരും നിര്‍ബന്ധിച്ചില്ലെന്നും ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പൊലീസ് പറയുന്നത് വ്യാജമാണ്. അകാരണമായി ആക്രമിച്ചു. 5 വര്‍ഷമായി ക്രിസ്തു മതത്തില്‍ വിശ്വസിക്കുകയാണ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ക്കെതിരെ മൊഴികൊടുക്കാന്‍ നിര്‍ബന്ധിച്ചു. റെയില്‍വെ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണം. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത്. പൊലീസ് ഞങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെയാണ് കേസില്‍ മതപരിവര്‍ത്തനം ഉള്‍പ്പെടുത്തിയത്. മൊഴിയില്‍ പറയാത്ത കാര്യങ്ങള്‍ പൊലീസ് രേഖപ്പെടുത്തി എന്നും പെണ്‍കുട്ടി പറഞ്ഞു.