Thursday, September 3

മഞ്ചേരിയില്‍ പുതിയ എന്‍.ഡി.പി.എസ് കോടതി അനുവദിച്ചു

മഞ്ചേരി മണ്ഡലത്തിനും മലപ്പുറം ജില്ലയ്ക്കും നേട്ടമായി മഞ്ചേരി കോടതി സമുച്ചയത്തില്‍ പുതിയ എന്‍.ഡി.പി.എസ് (ലഹരിമരുന്ന് കേസുകള്‍ക്കുള്ള പ്രത്യേക) കോടതി അനുവദിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജുഡീഷ്യല്‍ ജില്ലകളില്‍ എന്‍.ഡി.പി.എസ് കോടതികള്‍ ആരംഭിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം അഡ്വ.എം. റഹ്‌മത്തുള്ള എം.എല്‍.എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നല്‍കിയ നിവദേനത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേരി ജില്ല കോടതി സമുച്ചയത്തില്‍ ലഹരികേസുകള്‍ മാത്രം പരിഗണിക്കുന്നതിനുള്ള കോടതി അനുവദിച്ചത്.
ജില്ലയില്‍ നാര്‍ക്കോട്ടിക് കേസിന്റെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്കും കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും പ്രത്യേക എന്‍.ഡി.പി.എസ് കോടതി ആവശ്യമായിരുന്നു. പുതിയ കോടതി സ്ഥാപിക്കുന്നതോടെ ലഹരി കേസുകളില്‍ പെട്ടെന്നുള്ള വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കാനാകും. കോടതിയിലേക്കായി പുതിയ ജഡ്ജിയെയും ജീവനക്കാരെയും നിയമിക്കുന്നതോടെ പ്രവര്‍ത്തനം ആരംഭിക്കാനാകും. നിലവില്‍ എസ്.സി/എസ്.ടി കേസുകളും എന്‍.ഡി.പി.എസ് കേസുകളും ഒരേ കോടതിയാണ് പരിഗണിക്കുന്നത്. 122 എസ്.സി/എസ്.ടി കേസുകളും 985 എന്‍.ഡി.പി.എസ് കേസുകളുമാണ് വിചാരണ കാത്തിരിക്കുന്നത്. എന്‍.ഡി.പി.എസ് സെപെഷ്യല്‍ കോടതി ആരംഭിക്കുന്നതോടെ കേസുകളും വേഗത്തില്‍ തീര്‍പ്പാനാകും. 2019ലാണ് മഞ്ചേരിയില്‍ ആദ്യമായി എന്‍.ഡി.പി.എസ് കോടതി അനുവദിച്ചത്.