ലോഡ്ജിന് പുറകിലെ കുറ്റിക്കാട്ടില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി ; പൊലീസ് അന്വേഷണം തുടങ്ങി

വയനാട് : സുല്‍ത്താന്‍ ബത്തേരിയിലെ ലോഡ്ജിന് പുറകിലെ കുറ്റിക്കാട്ടില്‍ പൂര്‍ണവളര്‍ച്ചയെത്തിയ ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുല്‍ത്താന്‍ ബത്തേരി ചുങ്കം ഭാഗത്തുള്ള ഏഷ്യന്‍ ടൂറിസ്റ്റ് ഹോം വളപ്പിലെ പുറകുവശത്ത് ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഉപയോഗിക്കാന്‍ പാകമായ കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എല്ലാം പൂര്‍ണമായും നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രദേശവാസികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് എക്‌സൈസ് ലോഡ്ജ് വളപ്പില്‍ പരിശോധന നടത്തി കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചത്. സമീപത്തെ രണ്ട് റെസിഡന്‍സികളിലെ താമസക്കാരില്‍ ആരെങ്കിലും വലിച്ചെറിഞ്ഞ കഞ്ചാവ് അവശിഷ്ടം വിത്ത് വീണ് മുളച്ചതാകാമെന്നാണ് സംശയം. ഇതില്‍ ഒരു കഞ്ചാവ് ചെടിക്ക് രണ്ട് മീറ്റര്‍ വരെ വലിപ്പമെത്തിയതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.

എന്നാല്‍ മൂന്ന് ലോഡ്ജുകളിലും കഴിഞ്ഞ കുറച്ചുകാലം വന്നുപോയവരുടെ പട്ടിക എക്‌സൈസ് ശേഖരിച്ചിട്ടുണ്ട്. ഇവരില്‍ ആരെങ്കിലും മുമ്പ് കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് എക്‌സൈസ് പരിശോധിക്കുന്നത്. കൂടാതെ ലോഡ്ജുകളിലെയും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും എക്‌സൈസ് ശേഖരിച്ചിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസര്‍ വി.ആര്‍. ബാബുരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.വി രജിത്ത്, കെ.എ. അര്‍ജുന്‍, ആര്‍.സി. ബാബു എന്നിവരും പരിശോധനയില്‍ പങ്കെടുത്തിരുന്നു.

error: Content is protected !!