Wednesday, September 2

നിലമ്പൂരിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ

നിലമ്പുർ പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് പരിസരവാസികള്‍ പറയുന്നു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു. രാത്രി ഒമ്ബതരയോടയാണ് സംഭവം. സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് നിലവിലെ റിപ്പോർട്ട്.

ചൊവ്വാഴ്‌ച രാത്രി ഒൻപതര മണിയോടെയാണ് സംഭവം. സ്ഫോടന ശബ്‌ദം പോലെ വലിയ രീതിയിലുള്ള ശബ്‍ദമാണ് ഭൂമിക്കടിയില്‍ നിന്ന് കേട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു കിലോമീറ്റർ ചുറ്റളവില്‍ ശബ്‌ദം കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിന് പിന്നാലെ നാട്ടുകാർ വീടുകള്‍ വിട്ടിറങ്ങി.

അതേസമയം, താമസക്കാരെ ബന്ധുവീടുകളിലേക്ക് പഞ്ചായത്ത് മാറ്റി. ബാക്കിയുള്ളവരെ സമീപത്തെ സ്കൂളിലേക്കും മാറ്റാനാണ് തീരുമാനം.രണ്ടു തവണ ശബ്ദമുണ്ടായെന്ന് നാട്ടുകാർ പറയുന്നു. രണ്ട് വീടിനും മുറ്റത്തും വിള്ളലുണ്ടായിട്ടുണ്ട്. ക്വാറികളിലും മറ്റും പാറ പൊട്ടിക്കുന്നതു പോലെയുള്ള ശബ്ദമുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. അതിനു ശേഷം ചെറിയ ശബ്ദങ്ങളുമുണ്ടായി. നേരത്തെ ദുരന്തമുണ്ടായ കവളപ്പാറയോട് ചേർന്നുള്ള സ്ഥലമാണിത്.
കൂടാതെ മുണ്ടക്കൈ ദുരന്തത്തിലെ മൃതദേഹങ്ങള്‍ വന്നടിഞ്ഞതും പോത്തുകല്ല് ഭാഗത്തായിരുന്നു. ഈ സാഹചര്യത്തിലാണ് ആളുകള്‍ക്ക് ഭീതിയുണ്ടായത്. വിദഗ്ധ സംഘം ഇന്ന് പരിശോധനക്ക് എത്തും.