അറസ്റ്റിലായ ഇന്‍ഫ്‌ലുവന്‍സര്‍ ശര്‍മിഷ്ഠ പനോലിക്കെതിരെ പരാതി നല്‍കിയ യുവാവിനെ കാണാനില്ലെന്ന് കുടുംബം

കൊല്‍ക്കത്ത : ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ അറസ്റ്റിലായ ശര്‍മിഷ്ഠ പനോലിയെ കുറിച്ച് പരാതി നല്‍കിയ യുവാവിനെ കാണാതായതായി കുടുംബം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയായ നിയമ വിദ്യാര്‍ത്ഥിനി ശര്‍മിഷ്ഠ പനോലിക്കെതിരെ പരാതി നല്‍കിയ വജാഖത് ഖാന്‍ എന്ന യുവാവിനെയാണ് കാണാതായിരിക്കുന്നത്. ശര്‍മിഷ്ഠ പനോലി അറസ്റ്റിലായതിന് പിന്നാലെ വജാഖത് ഖാനും കുടുംബവും ഭീഷണി നേരിട്ടിരുന്നതായാണ് യുവാവിന്റെ പിതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്.

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരാമര്‍ശങ്ങളിലൂടെ ഒരു വിഭാഗത്തിനെതിരെ വെറുപ്പ് പ്രചരിപ്പിച്ചതിനായിരുന്നു കൊല്‍ക്കത്തയിലേ ഗാര്‍ഡന്‍ റീച്ച് പോലീസ് സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയില്‍ 22കാരിയായ ശര്‍മിഷ്ഠ പനോലിയെ ഹരിയാനയിലെ ഗുരുഗ്രമില്‍ നിന്ന് മെയ് 30ന് അറസ്റ്റ് ചെയ്തത്. ഒരു മതത്തെ ലക്ഷ്യം വച്ച് അനാദരവോടെ, അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് ശര്‍മിഷ്ഠയുടെ വീഡിയോയേക്കുറിച്ച് പൊലീസ് പറയുന്നത്. ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പനോലിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പോസ്റ്റ് വിവാദമായതോടെ ശര്‍മിഷ്ഠ സോഷ്യല്‍ മീഡിയയില്‍ നിരുപാധികം ക്ഷമാപണം നടത്തുകയും വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ബോളിവുഡ് താരങ്ങള്‍ക്കെതിരെയും 22കാരി അധിക്ഷേപ വാക്കുകള്‍ പ്രയോഗിച്ചിരുന്നു. കൊല്‍ക്കത്തയിലെ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്ഠ പനോലിയെ ജൂണ്‍ 13വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

22കാരിയുടെ അറസ്റ്റിന് പിന്നാലെ പരാതിക്കാരനായ വജാഖത് ഖാനെതിരെയും പോലീസില്‍ പരാതി ലഭിച്ചിരുന്നു. ശ്രീരാമ സ്വാഭിമാന്‍ പരിഷത്ത് നല്‍കിയ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് യുവാവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

error: Content is protected !!