കോണ്‍ഗ്രസും ആര്‍എസ്എസും തമ്മില്‍ കരാര്‍ : പാലക്കാട് സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് വിട്ടു

പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു. സരിനു പിന്നാലെ എ.കെ. ഷാനിബും സിപിഎമ്മില്‍ ചേരുമെന്നാണ് വിവരം. തുടര്‍ ഭരണം സി.പി.എം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നും പാലക്കാട്, വടകര, ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരന്‍ എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാലക്കാട്ടെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. ഉപതെരെഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തോല്‍ക്കും. കോണ്‍ഗ്രസ് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. താന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ.പി.സരിന്റെ വിജയത്തിനായി ഇനി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസും കോണ്‍ഗ്രസും തമ്മില്‍ കരാറുണ്ടെന്നും ഈ കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്ന് ഷാനിബ് പറഞ്ഞു. ആറന്മുളയില്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു. വ്യക്തിപരമായ നേട്ടത്തിനല്ല പാര്‍ട്ടി വിടുന്നത്. ഉമ്മന്‍ചാണ്ടി സാറ് പോയ ശേഷം പാര്‍ട്ടിയില്‍ പരാതി പറയാന്‍ ആളില്ലാത്ത സ്ഥിതിയാണ്. പരാതി പറയുമ്പോള്‍ അത് കേള്‍ക്കാനാളില്ല. നിവൃത്തിക്കേട് കൊണ്ടാണ് പലരും പാര്‍ട്ടിയില്‍ മിണ്ടാതെ നില്‍ക്കുന്നത്. രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് ഈ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഒരു സമുദായത്തില്‍പെട്ട നേതാക്കളെ കോണ്‍ഗ്രസ് പൂര്‍ണമായും തഴയുകയാണെന്ന് ഷാനിബ് വിമ!ര്‍ശിച്ചു. ആ സമുദായത്തില്‍ നിന്ന് താന്‍ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിര്‍ നിലപാട് പറഞ്ഞാല്‍ ഫാന്‍സ് അസോസിയേഷന്‍കാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞടുപ്പ് രീതി തന്നെ മാറ്റി. ഉമ്മന്‍ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പില്‍ കൂടുതല്‍ തലപൊക്കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മന്‍ചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി പറമ്പില്‍ അത് അട്ടിമറിച്ച് വി.ഡി.സതീശനൊപ്പം നിന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി.സതീശന്‍ ആര്‍.എസ്.എസിന്റെ കാല് പിടിക്കുകയാണെന്ന് പറഞ്ഞ ഷാനിബ് വാര്‍ത്താസമ്മേളനത്തിനിടെ വിതുമ്പി.

error: Content is protected !!