അരിക്കൊമ്പന്‍ ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു, നാളെ വീണ്ടും തുടരും

ഇടുക്കി: അരിക്കൊമ്പന്‍ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാരംഭിച്ച ദൗത്യ 12 മണി വരെയാണ് നീണ്ടു നിന്നത്. ആനയെവിടെയെന്ന് കണ്ടെത്താന്‍ വനംവകുപ്പിന് കഴിഞ്ഞില്ല. ഇതോടെ ഉച്ചയോടെ ഉദ്യോഗസ്ഥ സംഘത്തോട് മടങ്ങാന്‍ വനംവകുപ്പ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നാളെ വീണ്ടും ദൗത്യം തുടരും.

വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് അരിക്കൊമ്പനെ പിടികൂടി സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്. വെയില്‍ ശക്തമായതിനാല്‍ ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങിയതോടെയാണ് ദൗത്യം അവസാനിക്കാന്‍ തീരുമാനിച്ചത്.

അരിക്കൊമ്പന്‍ ദൗത്യത്തിനായി വനം വകുപ്പ് നിശ്ചയിച്ച ചിന്നക്കനാലില്‍ നിന്ന് പതിനഞ്ച് കിലോ മീറ്ററോളം അകലെ ശങ്കരപാണ്ഡ്യ മേട് എന്ന സ്ഥലത്താണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളതെന്നാണ് സംശയം. പുലര്‍ച്ചെ നാല് മണിയോടെ ആരംഭിച്ച തിരച്ചിലില്‍ അരിക്കൊമ്പന്‍ എന്ന് കരുതുന്ന ആനയെ കണ്ടെങ്കിലും പിന്നീട് ഇത് കാടിനുള്ളില്‍ മറഞ്ഞു.

ശങ്കരപാണ്ഡ്യ മേട്ടില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിയെങ്കിലും നാട്ടുകാര്‍ നല്‍കിയ വിവരം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. അരിക്കൊമ്പനെ കണ്ടെത്തിയാല്‍ സാഹചര്യങ്ങള്‍ പരിശോധിച്ച് തുടര്‍ നീക്കങ്ങള്‍ ഉണ്ടാകും.

അതേസമയം ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

error: Content is protected !!