
ബെംഗളൂരു : കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ നിരോധിക്കുന്നു. ബൈക്ക് ടാക്സി നിരോധിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ഇതോടെ കർണാടകയിലെമ്പാടും ബൈക്ക് ടാക്സി നിരോധനം നിലവിൽ വരും. ജൂൺ 15 നകം എല്ലാ ബൈക്ക് ടാക്‌സികളും പിൻവലിക്കണമെന്നായിരുന്നു കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ റാപ്പിഡോയും ഊബറും ഓലയും അപ്പീൽ നൽകിയിരുന്നു. എന്നാൽ ബൈക്ക് ടാക്സിയുമായി ബന്ധപ്പെട്ട് സർക്കാർ ചട്ടം രൂപീകരിക്കുന്നത് വരെ അവയ്ക്ക് നിരോധനം വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.
ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ബൈക്ക് ടാക്സി നിരോധന ഉത്തരവ് ശരിവെച്ചത്. വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും ശരിയായ പെർമിറ്റുകളുള്ള വാഹനങ്ങൾ മാത്രമേ വാടകയ്ക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഉപയോഗിക്കാറുള്ളു എന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിലപാട്.
പുതിയ ഉത്തരവ് നിലവിൽ വന്നതോടെ, റാപ്പിഡോ, ഊബർ ഉൾപ്പെടെയുള്ള നിരവധി ആപ്പ് അധിഷ്ഠിത ബൈക്ക് ടാക്സി സർവീസുകൾ നടത്തുന്ന 1.5 ലക്ഷം ഡ്രൈവർമാരെ ബാധിക്കും. ബെംഗളൂരു പോലുള്ള ഗതാഗതക്കുരുക്ക് കൂടിയ നഗരങ്ങളിൽ, താങ്ങാനാവുന്നതും വേഗമുള്ളതുമായ യാത്രാ വഴികളായി ചെലവ് കുറഞ്ഞ ഈ സർവീസുകൾ വളരെ ജനപ്രിയമായിരുന്നു.