
തൃശൂര്‍ : തമിഴ്‌നാട് വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ ആറുവയസുകാരിയുടെ മൃതദേഹം കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തി. എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പകുതി ഭക്ഷിച്ച നിലയിലായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതല്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ കാട്ടില്‍ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടോടെയാണ് അമ്മയുടെ മുന്നില്‍ നിന്നും വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കവേ കുട്ടിയെ പുലി പിടികൂടുന്നത്. അമ്മയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നത്. മേഖലയില്‍ വ്യാപകമായ തിരച്ചില്‍ വനം വകുപ്പ് നടത്തിയിരുന്നു. മഴ പെയ്തതിനാല്‍ തിരച്ചില്‍ ദുഷ്‌ക്കരമായിരുന്നു. കുട്ടിയുടെ പാതി ശരീരം പുലി കടിച്ചു പറിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരു കാലും മുഖവും മാത്രമാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ.
തമിഴ്‌നാട് മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വരയന്‍ പുലിയാണ് കുട്ടിയെ കടിച്ചുകൊന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ആളുകള്‍ താമസിക്കുന്ന ജനവാസ മേഖലയിലേക്ക് നിരന്തരമായി വന്യ മൃഗങ്ങളുടെ ശല്യം പതിവാണ്. ഇവരുടെ വീടുകള്‍ക്ക് ചുറ്റുമായി യാതൊരു തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല. വീടുകള്‍ക്ക് ചുറ്റുമായി ഫെന്‍സിങ് ഇല്ലെന്നും ആരോപണമുണ്ട്. കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ അമ്പതിനായിരം രൂപ ഇന്ന് തന്നെ കൈമാറും.