കളമശ്ശേരി സ്‌ഫോടനം: ചികിത്സാചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും അതില്‍ ആരും ആശങ്ക പെടേണ്ടതില്ലെന്നും ആശുപത്രികളില്‍ ചികിത്സ നന്നായി പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുമ്പാവൂരൊഴികെയുള്ള ആശുപത്രികള്‍ സന്ദര്‍ശിച്ചു. ക്രിട്ടിക്കല്‍ സ്റ്റേജിലുള്ള രോഗികളുമുണ്ട്. എങ്കിലും പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

40 മുതല്‍ 50 ശതമാനം മുകളില്‍ പൊള്ളലേറ്റവരും ചികിത്സയിലുണ്ട്. ആശുപത്രിയും ഡോക്ടര്‍മാരും അര്‍പ്പണബോധത്തോടെയാണ് ചികിത്സിക്കുന്നത്. ഡോക്ടറും രോഗികളും തമ്മില്‍ നല്ല ബന്ധമാണുള്ളത്. സ്‌ഫോടനത്തില്‍ മറ്റെന്തെങ്കിലും മാനമുണ്ടോ എന്ന് അന്വേഷണ ഏജന്‍സി പരിശോധിക്കും. സ്‌പെഷ്യല്‍ ടീം അന്വേഷിക്കുന്നുണ്ട്. ഡിജിപി അടക്കം ക്യാംപ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. അന്വേഷണം നന്നായി മുന്നോട്ട് പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ട്ടിന്‍ പ്രസ്താവിച്ചതിന് പുറമെ എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ പറയാന്‍ പറ്റൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ പ്രത്യേകത സൗഹാര്‍ദവും സാഹോദര്യവുമാണ്. അതിനൊരു പോറലേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ സമൂഹം പിന്തുണ നല്‍കരുതെന്നതാണ് സര്‍വ്വകക്ഷി യോഗത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലൂടെ മുന്നോട്ടുവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കളമശേരി സ്‌ഫോടന വാര്‍ത്തകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തതിന് മാധ്യമങ്ങളെ ഇന്നും മുഖ്യമന്ത്രി അഭിനന്ദിച്ചു. മാധ്യമങ്ങളും നല്ല നിലയിലാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്തത്. ഊഹാപോഹങ്ങള്‍ നല്‍കരുതെന്നും ഔദ്യോഗികമായി പുറത്തുവരുന്ന വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും മാധ്യമങ്ങള്‍ തന്നെ മുന്‍കൈയ്യെടുത്ത് അറിയിച്ചു. ആധികാരികമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്ന് എഡിജിപി പറഞ്ഞത് മാധ്യമങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്തുവെന്നും എല്ലാ അര്‍ത്ഥത്തിലും കേരള തനിമ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി ഇന്നും വിമര്‍ശനം ഉന്നയിച്ചു. രാജീവ് ചന്ദ്രശേഖര്‍ വെറും വിഷമല്ല കൊടും വിഷമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഒരു വിടുവായന്‍ പറയുന്ന കാര്യമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതല്ല ഇത്തരമൊരു പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. കളമശേരി സ്‌ഫോടനം നടന്നതിന് പിന്നാലെ കേന്ദ്രമന്ത്രി നടത്തിയ പരാമര്‍ശത്തിന് മുഖ്യമന്ത്രി ഇന്നലെ മറുപടി നല്‍കിയിരുന്നു. ഇന്ന് വീണ്ടും ഇത് ആവര്‍ത്തിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

error: Content is protected !!