ഒന്നര വര്‍ഷം മുമ്പ് വിവാഹം, ഭര്‍തൃ ഗൃഹത്തില്‍ താമസിച്ചത് 40 ദിവസം ; വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി

വേങ്ങര : യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടിയാണ് മുത്തലാഖ് ചൊല്ലിയത്. ഊരകം സ്വദേശിയായ യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയെന്നും മകളുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് പറയുകയായിരുന്നെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

ഒന്നര വര്‍ഷം മുന്‍പാണ് യുവതിയും കൊണ്ടോട്ടി സ്വദേശിയായ യുവാവും തമ്മില്‍ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. യുവതിയുടെ കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. വിവാഹം കഴിഞ്ഞ് 40 ദിവസമാണ് യുവതി ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞത്. ആരോഗ്യപ്രശ്നമുണ്ടായപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷം ഭര്‍ത്താവ് വിളിക്കുകയോ ബന്ധപ്പെടുകയോ ഒന്നും ചെയ്തില്ലെന്നാണ് യുവതി ആരോപിക്കുന്നത്.

ഗര്‍ഭിണിയായിരുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അപ്പോഴും ഭര്‍ത്താവോ കുടുംബമോ യുവതിയുമായി ബന്ധപ്പെട്ടില്ല. മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഫോണിലൂടെ വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്. വിവാഹത്തിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് യുവതി ചികിത്സയിലായിരുന്നു. ഇതിന് ശേഷം ദമ്പതികള്‍ക്ക് ഇടയില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. ഫോണിലൂടെ രോഗിയായ ഒരു പെണ്ണിനെയാണ് തനിക്ക് കല്യാണം കഴിച്ച് നല്‍കിയതെന്ന് പറഞ്ഞ് വീരാന്‍കുട്ടി പിതാവിനെ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇയാള്‍ക്കെതിരെ യുവതി വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

error: Content is protected !!