
മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികള്‍ കൂടി മരിച്ചതോടെ മരണം 14 ആയി.
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മധ്യപ്രദേശില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടർ പ്രവീണ്‍ സോണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഫ് സിറപ്പ് മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷനില്‍ എഴുതിയത് ഡോക്ടർ പ്രവീണ്‍ സോണിയാണ്. മധ്യപ്രദേശില്‍ മരിച്ച ഭൂരിഭാഗം കുട്ടികള്‍ക്കും ഈ ഡോക്ടറാണ് കോള്‍ഡ്രിഫ് കഫ് സിറപ്പ് നിർദേശിച്ചത്.
കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകള്‍ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മരണങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട് സര്‍ക്കാരുകളും കോള്‍ഡ്രിഫ് മരുന്നിന്റെ വില്‍പ്പന വിലക്കിയിട്ടുണ്ട്.
മരുന്നു കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികള്‍ മരിച്ചെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെ മാർഗ്ഗ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ചുമ, ജലദോഷം എന്നിവക്കുള്ള മരുന്നുകള്‍ കുട്ടികള്‍ക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നല്‍കാവൂ എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത മരുന്ന് നിർമ്മാണ യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി.
കാഞ്ചിപുരത്തെ കോള്‍ ഡ്രിഫ് കഫ് സിറപ്പ് യൂണിറ്റിന്രെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിരവധി കുട്ടികള്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.
അതേസമയം കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിക്കാൻ ഇടയായ സംഭവത്തില്‍ കേരളത്തിലും ജാഗ്രത. പരാതിക്ക് ഇടയാക്കിയ കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്ബികളുകള്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. 170 ബോട്ടിലുകളാണ് കേരളത്തില്‍ നിന്ന് ശേഖരിച്ചത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ മേഖലകളില്‍ നിന്നാണ് ഇത് ശേഖരിച്ചത്.
അപകടമുണ്ടാക്കിയതായി കരുതുന്ന എസ്.ആർ 13 ബാച്ച് കേരളത്തില്‍ വില്‍പനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ നിഗമനം. കോള്‍ഡ്രിഫിന്റെ വില്‍പന പൂർണമായി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ബാച്ചും ഇനി വില്‍ക്കാനോ പുതിയ സ്റ്റോക്കെടുക്കാനോ പാടില്ല.
ഈ കഫ് സിറപ്പിന്റെ വില്‍പന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും നടത്തുന്ന പരിശോധനയും തുടരും. സംസ്ഥാനത്ത് വില്പന നടത്തുന്ന എല്ലാ ചുമമരുന്നുകളിലും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നിരീക്ഷണം കർശനമാക്കി. 52 മരുന്നുകളുടെ സാമ്ബിളുകള്‍ സംസ്ഥാന ഡഗ് കണ്‍ട്രോളർ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചു. കേരളത്തില്‍ നിർമിക്കുന്ന അഞ്ച് ബ്രാൻഡുകളുടെയും സാമ്ബിളുകള്‍ വകുപ്പിന്റെ വിവിധ ലാബുകളില്‍ ഇത് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. അനുവദിനീയമായതിലും അധികം ഡൈഎത്തിലീൻ ഗ്ലൈക്കോള്‍ സിറപ്പിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്.