Saturday, August 2

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിന് നേരെ വ്യാജ പോക്‌സോ കേസ് ; യുവാവ് ജയിലില്‍ കിടന്നത് 14 ദിവസം ; 13 കാരിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നായിരുന്നു കേസ്

മലപ്പുറം: അയല്‍വാസിയായ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജ് എ എം അഷ്‌റഫാണ് വാഴക്കാട് സ്വദേശി ശിഹാബുദ്ദീ(38)നെ വെറുതെ വിട്ടുകൊണ്ട് വിധിന്യായം പുറപ്പെടുവിച്ചത്. 2024 ഡിസംബര്‍ ഒന്നിന് അയല്‍വാസിയായ 13 കാരിയെ ശിഹാബുദ്ദീന്‍ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ശിഹാബുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ശിഹാബുദ്ദീന്‍ ജാമ്യം നേടി പുറത്തിറങ്ങി.

പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ കുടുംബവും ശിഹാബുദ്ദീന്റെ കുടുംബവും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇക്കാര്യം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി തര്‍ക്കം മുന്‍നിര്‍ത്തി വ്യാജ പരാതി ഉന്നയിച്ചതാണെന്ന് കോടതിയില്‍ പ്രതിഭാഗം വാദിച്ചു.

പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് കണ്ടെത്തിയ മുറിവുകള്‍ക്ക് സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസത്തേക്കാള്‍ ഏറെ പഴക്കമുണ്ടെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കുട്ടിയെ പരിശോധിച്ച ഡോക്ടറും കോടതിയില്‍ മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ 13 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. 15 രേഖകളും കോടതിയില്‍ ഹാജരാക്കി. അഭിഭാഷകരായ സിയ മുര്‍ശിദ്, കെ.വി. യാസര്‍ എന്നിവരാണ് പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഈ വാദം അംഗീകരിച്ച കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

error: Content is protected !!