
ബെംഗളൂരു : ക്ലാസ് മുറിയില്‍ വച്ച് അധ്യാപിക എറിഞ്ഞ വടി കണ്ണില്‍ തട്ടി ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ചിക്കബെല്ലാപുര ചിന്താമണി സര്‍ക്കാര്‍ സ്‌കൂളിലെ യശ്വന്ത് എന്ന വിദ്യാര്‍ഥിയുടെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. സംഭവത്തില്‍ അധ്യാപിക ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 6 നാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ബാട്ടഹള്ളി പൊലീസ് കേസെടുത്തത്. യശ്വന്തിനെ അച്ചടക്കത്തോടെയിരിക്കാൻ ആവശ്യപ്പെട്ടാണ് അധ്യാപിക കയ്യിലിരുന്ന വടി വച്ച് എറിഞ്ഞത്. ഇത് കുട്ടിയുടെ കണ്ണിൽ തറച്ച് കയറുകയായിരുന്നു. സംഭവ സമയത്ത് പരിക്കിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ കുട്ടി അസ്വസ്ഥത കാണിച്ചതോടെ രക്ഷിതാക്കൾ കുട്ടിയെ നേത്ര രോഗ വിദഗ്ധനെ കാണിക്കുകയായിരുന്നു. ചിന്താമണിയിലെ ക്ലിനിക്കിൽ നിന്നി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിക്ക് രണ്ട് ശസത്രക്രിയകളാണ് നടത്തിയത്. ഇതിലും കാഴ്ചാ ബുദ്ധിമുട്ട് നേരിട്ടതോടെ ബെംഗലൂരുവിലെ പ്രമുഖ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് വലത് കണ്ണിന്റെ കാഴ്ച തിരികെ കിട്ടില്ലെന്ന് വ്യക്തമായത്.
യശ്വന്തിന്റെ പരുക്കേറ്റ കണ്ണില്‍ 2 ശസ്ത്രക്രിയകള്‍ നടത്തിയിട്ടും കാഴ്ച തിരിച്ചുകിട്ടാതെ വന്നതോടെയാണു പരാതി നല്‍കിയത്. വടി എറിഞ്ഞ അധ്യാപിക സരസ്വതിക്കു പുറമേ, സംഭവം മറച്ചുവച്ചതിന് അധ്യാപകരായ അശോക്, നാരായണസ്വാമി, രാമ റെഡ്ഡി, വെങ്കിട്ടരമണ റെഡ്ഡി എന്നിവര്‍ക്കും ചിക്കബെല്ലാപുര ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍ ഉമദേവിക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്.