Saturday, August 2

അവളെന്നെ ചതിച്ചെന്ന് മരണ മൊഴി ; വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ എന്ന് പറഞ്ഞെന്നും സുഹൃത്ത് ; യുവാവിന്റെ മരണത്തില്‍ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി : കോതമംഗലത്ത് യുവാവിന്റെ മരണത്തില്‍ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ആണ് മരിച്ചത്. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായി സംശയിക്കുന്നു. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കൊലപാതക കുറ്റം ചുമത്താന്‍ നീക്കം ഉണ്ടെന്നാണ് വിവരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്.

പെണ്‍ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു എന്ന് അന്‍സിലിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

പെണ്‍ സുഹൃത്തിനെതിരെ ഗുരതര ആരോപണവുമായി അന്‍സിലിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രശ്‌നം ഉണ്ടായിരുന്നു എന്നാണ് വിവരം. നിന്റെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അന്‍സിലിന്റെ ഉമ്മയോട് പറഞ്ഞതായാണ് അന്‍സിലിന്റെ സുഹൃത്ത് പറഞ്ഞത്. വിഷം കൊടുത്തതിന് ശേഷം യുവതി, അന്‍സിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ എന്ന് പറഞ്ഞെന്നും അന്‍സിലിന്റെ സുഹൃത്ത് പറയുന്നു. ‘അവളെന്നെ ചതിച്ചു’ മരിക്കുന്നതിനു മുന്‍പ് യുവാവ് ബന്ധുവിനോട് പറഞ്ഞ വാക്കുകള്‍ സത്യമാണോ എന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് കോതമംഗലം പൊലീസ്.

സംഭവത്തില്‍ വ്യക്തത ലഭിക്കണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകണം. തനിക്ക് വിഷം നല്‍കി എന്ന് അന്‍സില്‍ പൊലീസിനെ വിളിച്ച് പറയുകയായിരുന്നു. യുവതിയുടെ വീട്ടില്‍ നിന്ന് കീടനാശിനിയുടെ കുപ്പി പൊലീസിന് ലഭിച്ചിട്ടുണ്ട്. മലിപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്‍സലിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്.

അന്‍സല്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുമായി വര്‍ഷങ്ങളായി പരിചയമുണ്ട്. അടുത്തിടെ ഇരുവരുടെയും ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായി. യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അന്‍സല്‍ സംശയിച്ചു. 29ന് യുവതിയുടെ വീട്ടിലെത്തി അന്‍സല്‍ ബഹളമുണ്ടാക്കി. 30ന് പുലര്‍ച്ചെയാണ് തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് ബന്ധുവിനെ വിളിച്ചു പറഞ്ഞത്. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് യുവതി ചതിച്ചെന്ന് അന്‍സല്‍ വെളിപ്പെടുത്തിയത്. ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. അന്‍സലിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

error: Content is protected !!