Wednesday, September 17

എടവണ്ണയിൽ വീട്ടിൽ വൻ ആയുധ ശേഖരം; കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും

എടവണ്ണ : എടവണ്ണയിലെ വീട്ടിൽ വൻ ആയുധവേട്ട. ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് കണ്ടെത്തി. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തി. എടവണ്ണയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേരെ ഇന്നലെ രാവിലെ പാലക്കാട് വെച്ച്‌ അറസ്റ്റ് ചെയ്തിരുന്നു. കല്‍പ്പാത്തിയില്‍ നിന്നായിരുന്നു വാഹനപരിശോധനയ്ക്കിടെ ഇവർ അറസ്റ്റിലായത്. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ ഉമേഷ്, രാമൻ കുട്ടി, പൊറ്റശ്ശേരി അനീഷ്, മണ്ണാർക്കാട് റാഷിക് എന്നിവരെയാണ് പിടികൂടിയത്. നിർത്താതെ പോയ കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ വെടിയുണ്ട കണ്ടെത്തിയിരുന്നു. മൃഗവേട്ടക്ക് വേണ്ടി വാങ്ങിയതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആയുധങ്ങള്‍ എവിടെ നിന്നാണ് വാങ്ങിയതെന്ന അന്വേഷണമാണ് എടവണ്ണയിലേക്ക് എത്തിയത്.

ഇത്രയധികം ആയുധങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് ഉണ്ണിക്കമദിന് ഇല്ലായിരുന്നു. വീടിന്റെ മുകൾ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയിൽ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്.

ആയുധങ്ങൾ അനധികൃതമായി സൂക്ഷിച്ച് വിൽപന നടത്തുകയായിരുന്നു. ഇവ എവിടെ നിന്ന് എത്തിച്ചു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. രണ്ട് തോക്കുകള്‍ കൈവശംവെക്കാനുള്ള ലൈസൻസെ വീട്ടുടമയായ ഉണ്ണിക്കമ്മദിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ തോക്കുകളും തിരകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പല തരത്തിലുള്ള തോക്കുകളും മറ്റും കൈവശം വെക്കുന്നതും വില്‍ക്കുന്നതും ഹോബിയാണെന്ന് ഇയാള്‍ പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

error: Content is protected !!