
മാവൂർ : യാത്രക്കാർക്ക് ഭീഷണിയായി നായർകുഴി കരിയാത്തൻ കുന്നിൽ നിന്ന് മണ്ണിടിച്ചിൽ. കൂളിമാട്-കളൻതോട് റോഡിൽ നായർക്കുഴി ഭാഗത്ത് റോഡിലെ കൊടും വളവിലാണ് മണ്ണുവീഴ്ച്ച. കഴിഞ്ഞ വർഷം മണ്ണും കല്ലും മരങ്ങളും റോഡിലേക്ക് വീണ് ഈ റൂട്ടിലെ ഗതാഗതം നിലച്ചിരുന്നു. ഇത്തവണ മഴ പെയ്ത് തുടങ്ങിയതോടെ മണ്ണിടിച്ചിൽ രൂക്ഷമാണ്.
റോഡരികിൽ ഓടയും നടപ്പാതയും നിർമ്മിച്ചിട്ടില്ല. അശാസ്ത്രീയമായ മണ്ണെടുപ്പാണ് കുന്നിടിച്ചിലിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ഭാഗത്ത് റോഡ് വീതികൂട്ടുന്നതിനു സ്ഥലം നൽകാൻ തയ്യാറാണെന്ന് കാണിച്ച് പ്രദേശവാസികൾ പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി അധികൃതർക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലന്നും നാട്ടുകാർ പറഞ്ഞു.
നായർകുഴി ഗവ.ഹയർസെക്കൻഡറി സ്കൂൾ, ഗവ.ഹോമിയോ ഡിസ്‌പെൻസറി, അങ്കണവാടി എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികളടക്കം ഒട്ടേറെ പേർ ഇതുവഴി കാൽനടയാത്ര ചെയ്യുന്നത് പതിവാണ്. റോഡ് വീതികൂട്ടി നടപ്പാതയും ഓടയും നിർമ്മിച്ച് ഈ ഭാഗത്തെ അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.