മീസാൻ ഗോൾഡ് തട്ടിപ്പ്: പ്രതിഷേധ സമരവുമായി നിക്ഷേപകർ

വേങ്ങര: ആയിരക്കണക്കായ നിക്ഷേപകരെ കടബാധ്യതയിൽ ശ്വാസം മുട്ടിച്ചു കൊണ്ട് നിക്ഷേപക തുക തിരിമറി ചെയ്ത മീസാൻ എം .ഡി മാർക്കെതിരെ നിക്ഷേപക സമൂഹം പ്രതിഷേധ സമരവുമായി രംഗത്ത്.

മീസാൻ അബ്ദുള്ള, യു. പോക്കർ, സലാവുദ്ദീൻ എന്നീ എം.ഡി.മാർ മൊത്തം ഇതിന് ഉത്തരവാദികൾ ആണെങ്കിലും, തുടക്കമെന്ന നിലക്ക് സ്ഥാപക എം.ഡി. മീസാൻ അബ്ദുള്ളയുടെ വീട്ടു പരിസരത്തേക്കാണ് പ്രതിഷേധം ഇരമ്പിയത് .
കാരാത്തോട് ടൗണിൽ നിന്നും ആരംഭിച്ച് പൂളാപ്പീസിലുള്ള അബ്ദുല്ലയുടെ വീട്ടു പരിസരത്തൂടെ തിരിച്ച് നടത്തിയ പ്രകടനത്തിൽ വനിതകൾ അടക്കം 200ഓളം പേർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള നിക്ഷേപകരിൽ ഏറെയും വയോജനങ്ങളും രോഗികളുമായിരുന്നു.

15 വർഷം മുൻപേ കോഴിക്കോട് ,അരീക്കോട് അടക്കമുള്ള മീസാൻ ഗോൾഡ് നിക്ഷേപ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത് വ്യാപാര നഷ്ടം കൊണ്ടോ ,മറ്റു നിയമപ്രശ്നം കൊണ്ടോ അല്ല , നിക്ഷേപ തുക എംഡിമാർ വക മാറ്റി സ്വന്തം പേരിൽ ആക്കിയത് കൊണ്ടാണെന്ന് സംഘാടകര്‍ പറഞ്ഞു .എങ്കിലും ഇപ്പോഴും കൈമാറാതെ കോഴിക്കോട് സ്ഥിതി ചെയ്യുന്ന സ്ഥലം വിറ്റഴിച്ച് നിക്ഷേപകരുടെ ദുരിതത്തിന് പരിഹാരം കാണാൻ പല വഴിക്കും ബന്ധപ്പെട്ടിട്ടും സാധിക്കാതെ വന്നതുകൊണ്ടാണ് പ്രക്ഷോഭ വഴി തെരഞ്ഞെടുത്തതെന്നും നിക്ഷേപകർ സൂചിപ്പിച്ചു.
പ്രായാധിക്യത്തിലും സാമ്പത്തിക ഞെരുക്കത്തിന് പരിഹാരം കാണാമെന്ന നിശ്ചയ ദാർഢ്യത്തോടെ ജനം പ്രകടനത്തിൽ സജീവമായത് ഏറെ ശ്രദ്ധേയമായി.

പ്രശ്നപരിഹാരത്തിന് ഇനിയും വഴി ഒരുങ്ങുന്നില്ലെങ്കിൽ അബ്ദുള്ള അടക്കം മറ്റു എം ഡിമാരായ പോക്കർ, സലാഹുദ്ദീൻ എന്നിവരുടെ വീടുകളിലേക്കും പ്രക്ഷോഭ സമരങ്ങൾ ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു. പ്രകടനം അഡ്വ. സമീർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു .പ്രൊട്ടക്ഷൻ ഗ്രൂപ്പ് കൺവീനർ വി.പി മുഹമ്മദ് മഞ്ചേരി, സൈതലവി മഞ്ചേരി, അസീസ് കണ്ണൂർ, ഇബ്രാഹിം എടപ്പാൾ എന്നിവർ സംസാരിച്ചു.

error: Content is protected !!