
ഈസ്റ്റേൺ കേപ് : സ്കൂൾ കുട്ടികളുമായി പോയ മിനി ബസ് മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയി. ദക്ഷിണാഫ്രിക്കയിൽ വലിയ അപകടം. മൂന്ന് കുട്ടികളെയാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷിക്കാനായത്. എത്ര കുട്ടികളാണ് മിനിബസിൽ ഉണ്ടായിരുന്നതെന്ന് ഇനിയും വ്യക്തമല്ല. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. ഹൈസ്കൂൾ വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. മരത്തിൽ തൂങ്ങിപ്പിടിച്ച മൂന്ന് വിദ്യാർത്ഥികളെയാണ് നിലവിൽ രക്ഷിക്കാനായത്.
അപകടത്തിൽ പെട്ടവർക്കായി ഇന്ന് തിരച്ചിൽ പുനരാരംഭിക്കും. ഈസ്റ്റേൺ കേപ്പിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. മറ്റൊരു സംഭവത്തിൽ ഒ.ആർ. ടാംബോയിൽ പ്രളയത്തിൽ കാണാതായ 7 പേരുടെ മൃതദേഹം കണ്ടെത്തി. മഞ്ഞ് വീഴ്ചയും മഴയും കാറ്റും വലിയരീതിയിലുള്ള നാശനഷ്ടമാണ് ദക്ഷിണാഫ്രിക്കയിൽ സൃഷ്ടിച്ചിട്ടുള്ളത്. അഞ്ച് ലക്ഷത്തിലേറെ വീടുകളിലാണ് വെദ്യുതി ബന്ധം നിലച്ചിട്ടുള്ളത്.
നെൽസൺ മണ്ടേലയുടെ ജന്മസ്ഥലമായ ഈസ്റ്റേൺ കേപ്പിലാണ് മഞ്ഞുവീഴ്ച്ച അതിശക്തമായിട്ടുള്ളത്. ഖ്വാസുലു നാറ്റൽ പ്രവിശ്യകളിലും മഞ്ഞ് വീഴച ശക്തമാണ്. പ്രതികൂല കാലാവസ്ഥ മൂലം മേഖലയിലെ പ്രധാന റോഡുകൾ വരെ അടച്ചിട്ട നിലയിലാണുള്ളത്. ശക്തമായ കാറ്റ് മേഖലയിൽ തുടരുമെന്നും കപ്പലുകളുടെ ദിശ വരെ തെറ്റുന്ന രീതിയിലാണ് കാറ്റ് വീശുക എന്നുമാണ് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ദക്ഷിണാഫ്രിക്കയിൽ ജൂൺ മൂന്ന് മുതൽ ഓഗസ്റ്റ് വരെ മഞ്ഞ് കാലമാണ്. പലയിടങ്ങളിലും താപനില 0 ഡിഗ്രിയിലും താഴെയാണ്.
കാലാവസ്ഥ വ്യതിയാനമാണ് ശക്തമായ മഴയ്ക്ക് കാരണമാകുന്നതെന്നാണ് വിദക്തർ വിശദമാക്കുന്നത്. ഏപ്രിൽ 30നും മെയ് 2നും ഇടയിലുണ്ടായ വെള്ളപ്പൊക്കത്തിലും മിന്നൽപ്രളയത്തിലും 4500 വീടുകളാണ് മേഖലയിൽ നശിച്ചത്. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.