മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം കാഥിക എം റംലാബീഗത്തിന്

മാപ്പിളകലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് മൂന്നു വര്‍ഷത്തിലൊരിക്കല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി നല്‍കുന്ന വൈദ്യര്‍ പുരസ്‌കാരത്തിന് ഈ വര്‍ഷം പ്രമുഖ കാഥിക എച്ച് റംലാ ബീഗം അര്‍ഹയായി. പിന്നണി ഗായകന്‍ വി ടി മുരളി ചെയര്‍മാനും  ഡോ. എം എന്‍ കാരശ്ശേരി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാപ്പിളപ്പാട്ടിലെ പ്രമുഖമായ സ്ത്രീസാന്നിധ്യമാണ് റംലാബീഗം.  കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയും ഈ മേഖലയെ സമ്പന്നമാക്കിയ കലാകാരിയാണ് റംലബീഗമെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. 50,000 രൂപയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങുന്നതാണ്  പുരസ്‌കാരം. വൈദ്യര്‍ മഹോത്സവത്തിന്റെ സമാപന വേദിയില്‍ വൈദ്യര്‍ പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍ സമ്മാനിക്കും.

റംലാബീഗം- ജീവിത രേഖ

ആലപ്പുഴയിലെ സക്കറിയ ബസാറിലുള്ള ഹുസ്സെയിന്‍ യൂസഫ് യമാന – കോഴിക്കോട് ഫറോക്ക് പേട്ടയിലെ  മറിയംബീവി ദമ്പതികളുടെ പത്തുമക്കളില്‍ ഇളയ പുത്രിയായി 1946 നവംബര്‍ മൂന്നിന്  ജനനം. ഏഴാം വയസ്സുമുതല്‍ മതഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിലെ പ്രധാന ഗായികയായി ഹിന്ദി ഗാനങ്ങള്‍ പാടിയായിരുന്നു തുടക്കം. ആസാദ് മ്യൂസിക് ട്രൂപ്പിലെ പി. അബ്ദുസ്സലാം മാഷുമായി 18-ാം വയസ്സില്‍ വിവാഹം നടന്നു. തുടര്‍ന്ന്  കഥാപ്രസംഗം അവതരിപ്പിച്ച് വേദികള്‍ കീഴടക്കി. 20 ഇസ്ലാമിക കഥകള്‍ക്ക് പുറമെ കേശവദേവിന്റെ ഓടയില്‍ നിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ കല്യാണവീടുകളിലും ക്ഷേത്രങ്ങളിലും മറ്റ് സ്റ്റേജുകളിലും സ്വദേശത്തും വിദേശത്തും അവതരിപ്പിച്ച് മുന്നേറി.   അറബിമലയാളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ  പ്രണയകാവ്യമായ ഹുസ്നുല്‍ ജമാല്‍  ബദറുല്‍ മുനീര്‍  കഥാപ്രസംഗം
പലവേദികളിലും അവതരിപ്പിച്ചു. പതിനായിരത്തില്‍പരം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ച് റെക്കാര്‍ഡ് നേടിയിട്ടുണ്ട്.
1971 ല്‍ ഭര്‍ത്താവുമൊന്നിച്ച് സിംഗപ്പൂരില്‍ കഥാപ്രസംഗം അവതരിപ്പിച്ചതാണ് വിദേശത്തെ ആദ്യത്തെ വേദി. പിന്നീടങ്ങോട്ട് 2018 വരെ
സ്വദേശത്തും വിദേശത്തും പരിപാടികള്‍ അവതരിപ്പിച്ചു. 35ല്‍ പരം ഗ്രാമഫോണ്‍ റിക്കാര്‍ഡുകളിലും 500ല്‍പരം കേസറ്റുകളിലും പാടിയ ആലപ്പുഴ എച്ച് റംലാബീഗം 300ല്‍ പരം അംഗീകാരങ്ങളും അവാര്‍ഡുകളും ഏറ്റുവാങ്ങിയിട്ടുണ്ട്. 1991ല്‍ കഥാപ്രസംഗത്തിലും സംഗീതനാടക അക്കാദമിയുടെ കഥാകദനകോകിലം അവാര്‍ഡ്, മാപ്പിള സോംഗ് ലവേഴ്സ് അസോസിയേഷന്‍ അവാര്‍ഡ്, കേരള മാപ്പിളകലാ അക്കാദമി അവാര്‍ഡ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡ്, ഫോക്ലോര്‍ അക്കാദമി അവാര്‍ഡ്, ഖത്തര്‍ കെ.എം.സി.സി. അവാര്‍ഡ് എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. 1986 ഡിസംബര്‍ 6ന് അബ്ദുല്‍സലാം മാസ്റ്ററുടെ വിയോഗത്തിനു ശേഷം രണ്ടുവര്‍ഷം കഥാപ്രസംഗ ലോകത്തുനിന്നും വിട്ടുനിന്നു. കലാസ്നേഹികളുടെയും ആസ്വാദകരുടെയും നിര്‍ബന്ധപ്രകാരം വീണ്ടും കലാലോകത്തേക്കിറങ്ങുകയും പഴയ തലമുറയിലെ കെ.ജെ. യേശുദാസ്, വി.എം. കുട്ടി, പീര്‍ മുഹമ്മദ്, എരഞ്ഞോളി മൂസ്സ, അസ്സീസ് തായിനേരി, വടകര കൃഷ്ണദാസ്, എം. കുഞ്ഞിമൂസ്സ എന്നിവരുടെ ട്രൂപ്പുകളിലും പുതിയ തലമുറയിലെ കണ്ണൂര്‍ ഷെരീഫ്, കൊല്ലം ഷാഫി, താജുദ്ദീന്‍ വടകര, കുന്ദമംഗലം സി.കെ. ആലിക്കുട്ടി എന്നിവരുടെ ട്രൂപ്പുകളിലും കലാസാന്നിധ്യം അറിയിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ വിഷമത്താല്‍ മകള്‍ റസിയാബീഗത്തിനും പേരക്കുട്ടികളായ സുമയ്യ, സുബിന്‍ ഷുഹൈബ് എന്നിവര്‍ക്കൊപ്പം സന്തോഷവതിയായി ഇപ്പോള്‍ പള്ളിക്കല്‍ പഞ്ചായത്തിലെ യു കെ സിയിലെ വില്ലയില്‍ താമസിക്കുന്നു.
കാഥിക എച്ച് റംലാബീഗം ആലപ്പുഴ. ഫോണ്‍: 7994041708

error: Content is protected !!