നവജാത ശിശുക്കളെ കൊന്നു കുഴിച്ചു മൂടി ; അവിവാഹിതരായ മാതാപിതാക്കള്‍ കസ്റ്റഡിയില്‍ ; സംഭവം പുറത്ത് വന്നത് യുവാവ് കുഞ്ഞുങ്ങളുടെ അസ്ഥികളുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെ

തൃശ്ശൂര്‍ : തൃശ്ശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചു മൂടി. കുഞ്ഞുങ്ങളുടെ അമ്മയായ അനീഷയാണ് കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചു മൂടിയത്. സംഭവത്തില്‍ അമ്മ അനീഷയെയും ആണ്‍സുഹൃത്തായ ബവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ആദ്യ കുഞ്ഞിനെ കുഴിച്ചിടാന്‍ വീടിന്റെ പിന്‍ഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാല്‍ അയല്‍വാസി ഗിരിജ ഇത് കണ്ടതിനാല്‍ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ടു. വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്റെ അവശിഷ്ഠങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. തനിക്ക് പെണ്‍സുഹൃത്തില്‍ ഉണ്ടായ കുട്ടികളുടേതാണ് അസ്ഥി എന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. യുവാവിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതി അനീഷ ശുചിമുറിയില്‍ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്ന വിവരമാണ് പുറത്തു വരുന്നത്. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചതും പ്രതിക്ക് സഹായകമായെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. വയറില്‍ തുണികെട്ടി വെച്ച് ഗര്‍ഭാവസ്ഥ മറച്ചുവെച്ചു. അതുപോലെ പ്രസവകാലം മറച്ചുപിടിക്കാന്‍ ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കി.

ഇന്നലെ ഇരുപ്രതികളെയും ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 2021 നവംബര്‍ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29ന് ചേട്ടന്റെ മുറിയില്‍ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും കൊന്നു. രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടില്‍ പൊതിഞ്ഞ് ശുചിമുറിയില്‍ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങള്‍ക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് 8 മാസത്തിന് ശേഷമാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

രണ്ടു കൊലപാതകങ്ങള്‍ക്ക് ശേഷം നാലും എട്ടും മാസത്തെ ഇടവേളകളിലാണ് അസ്ഥി പെറുക്കി കര്‍മ്മം ചെയ്യാനായി സൂക്ഷിച്ചത്. രണ്ടു പ്രതികളും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഭവിനാണ് അസ്ഥികളുമായി പുതുക്കാട് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. പ്രതികളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

ആദ്യത്തെ കുട്ടി പൊക്കിള്‍കൊടി കഴുത്തില്‍ കുരുങ്ങി, വയറ്റിനുള്ളില്‍ വെച്ച് തന്നെ മരിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍, രണ്ട് നവജാതശിശുക്കളെയും അനീഷ തന്നെ കൊന്നതാണെന്നാണ് പൊലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. കാമുകി തന്നില്‍ നിന്ന് അകലുന്നു എന്ന സംശയത്തെ തുടര്‍ന്ന് കാമുകന്‍ അസ്ഥിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതി തന്നെയും കൊല്ലുമെന്ന ഭീതിയാണ് പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ കാരണമെന്ന് യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.

error: Content is protected !!