കാത്തിരിപ്പിന് വിരാമം; പെരുവള്ളൂരിൽ 72 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു

പെരുവള്ളൂരിലെ പുതിയ വില്ലേജ് ഓഫീസ് നിര്‍മാണത്തിന്
50 ലക്ഷം രൂപ നല്‍കും: മന്ത്രി കെ.രാജന്‍

പെരുവള്ളൂരിലെ പുതിയ വില്ലേജ്  ഓഫീസ് നിര്‍മാണത്തിന് 50 ലക്ഷം രൂപ റവന്യൂ വകുപ്പ് നല്‍കുമെന്നും കെട്ടിടത്തിന്റെ നിര്‍മാണം ജനുവരിയില്‍ തന്നെ തുടങ്ങി നാലോ അഞ്ചോ മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തുമെന്നും റവന്യൂ – ഭവന നിര്‍മാണ വകുപ്പ് മന്ത്രി  കെ.രാജന്‍ അറിയിച്ചു. തിരൂരങ്ങാടി താലൂക്ക്, പെരുവള്ളൂര്‍ വില്ലേജിലെ പട്ടയമേളയുടെ ഉദ്ഘാടനം  പറമ്പില്‍ പീടിക ജി.എല്‍.പി സ്‌കൂളില്‍  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഭൂമിയില്ലാത്ത എല്ലാ മനുഷ്യര്‍ക്കും ഏതെങ്കിലും വിധത്തില്‍ ഭൂമി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനുവരി 2023 മുതല്‍ നാല് മേഖലകളിലായി നാലു ഡെപ്യൂട്ടി  കലക്ടര്‍മാരെ നിയമിച്ച് ഭൂമി പ്രശ്‌നങ്ങള്‍ കൃത്യതയോടെ കൈകാര്യം ചെയ്യും. ഇതുവഴി അന്യാധീനപ്പെട്ട 2000ത്തോളം ഹെക്ടര്‍ ഭൂമിയെങ്കിലും തിരിച്ചുപിടിക്കാനും കേരളത്തിലെ ഭൂരഹിതരായവര്‍ക്ക്  വീതിച്ചു വിതരണം ചെയ്യാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  

മേളയില്‍ 72 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. വട്ടപ്പറമ്പ് കോളനി (8), തടത്തില്‍ കോളനി (8),  ചുള്ളിയാലപുറായ കോളനി (9),  ഉള്ളാട്ടുമാട് കോളനി (47) എന്നീ കോളനികളിലെ നിവാസികള്‍ക്കാണ് പട്ടയം ലഭിച്ചിരിക്കുന്നത്. ഭൂരഹിത ഗ്രാമീണ തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി ലക്ഷം വീട് കോളനി എന്നീ പദ്ധതികള്‍ക്കായി ഏറ്റെടുത്തിട്ടുള്ള  ഭൂമിയിലെ കൈവശക്കാര്‍ക്ക് 2019, 2020, 2021,2022 എന്നീ വര്‍ഷങ്ങളില്‍ പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് അനുവാദ പത്രികകള്‍ നല്‍കിയിരുന്നു. ഇതില്‍പ്പെട്ട 82 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കാന്‍ തീരുമാനിച്ചത്. 82 കുടുംബങ്ങളില്‍ 10 പേര്‍ക്ക്   പൊന്നാനിയില്‍  നടന്ന പട്ടയമേളയില്‍  റവന്യൂ മന്ത്രി   നേരത്തെ  വിതരണം ചെയ്തിരുന്നു. ബാക്കിയുള്ള 72 കുടുംബങ്ങള്‍ക്കാണ് പറമ്പില്‍ പീടിക ജി. എല്‍. പി സ്‌കൂളില്‍   പട്ടയം കൈമാറിയത്.

  പട്ടയം ലഭിച്ച കുടുംബങ്ങളില്‍ അഞ്ച് പേര്‍ 25 വര്‍ഷത്തിലധികായി ഇവിടെ താമസിച്ചുവരികയാണ്. ഇരുപത് വര്‍ഷത്തോളമായി താമസിച്ചു വരുന്ന 40 കുടുംബങ്ങളും പത്ത് വര്‍ഷത്തില്‍ കുറവ് കാലയളവില്‍ ഇവിടെ താമസിക്കുന്ന 14 കുടുംബങ്ങളുമുണ്ട്. ഈ കോളനികളില്‍പ്പെട്ട ഏഴ് കുടുംബങ്ങള്‍ക്ക് കൂടി പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ വിവിധ ഘട്ടങ്ങളിലായി തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ സ്വീകരിച്ച് വരുന്നുണ്ട്. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന കേരള സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് ജില്ലയിലെ തിരൂരങ്ങാടി താലൂക്ക്, പെരുവള്ളൂര്‍ വില്ലേജ് പട്ടയമേള സംഘടിപ്പിച്ചത്.

ചടങ്ങില്‍ ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, എ.ഡി.എം എന്‍.എം മെഹറലി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്‍ കലാം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ആലിപ്പറ്റ ജമീല, സറീന ഹസീബ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.കെ റംല, ആയിശ ഫൈസല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍  എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!