പൊന്നാനിയിൽ മയിലിനെ കൊന്നു കറിവെച്ച സംഭവത്തിൽ ഒരാളെ റിമാൻഡ് ചെയ്തു

പൊന്നാനി: മയിലിനെ കൊന്നു കറിവെച്ച സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി അയ്യപ്പനെ (32) വനംവകുപ്പ് അധികൃതർ അറസ്റ്റുചെയ്തു.

വ്യാഴാഴ്‌ച വൈകീട്ടാണ് സംഭവം. എടപ്പാൾ തുയ്യത്തെ വീടുകളിൽ ഒരു ആൺമയിലും പെൺമയിലും എത്താറുണ്ട്. ഇതിൽ പെൺമയിലിനെയാണ് അയ്യപ്പനും ബന്ധുക്കളും ചേർന്ന് പിടികൂടിയത്.

വൈകുന്നേരമായതോടെ ആൺമയിൽ ഇണയെ കാണാതെ ഉച്ചത്തിൽ കരയാൻ തുടങ്ങി.

നാടോടികളായ അയ്യപ്പനും സംഘവും ഈ പ്രദേശത്ത് കറങ്ങിനടന്ന വിവരമറിഞ്ഞ നാട്ടുകാർ ഇവർ താമസിക്കുന്ന പൊന്നാനി കുണ്ടുകടവ് ജങ്‌ഷനിലെത്തി അയ്യപ്പനെ പിടികൂടി. കൂടെയുണ്ടായിരുന്ന അയ്യപ്പന്റെ അമ്മാവന്റെ മകനും ഭാര്യയും ഓടിരക്ഷപ്പെട്ടു.

വിവരമറിഞ്ഞ് പോലീസും വനം വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധിച്ചു. മയിലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വലിയ ചട്ടിയിൽ മയിലിനെ കറിവെച്ചതും കണ്ടെടുത്തു.

ആളുകളുമായി ഇണങ്ങി ജീവിക്കുന്ന മയിലുകളായതിനാൽ ഇവയെ പിടികൂടാൻ എളുപ്പമായിരുന്നുവെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

ദേശീയപക്ഷിയായ മയിലിനെ കൊന്നാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഫോറസ്റ്റ് ഓഫീസർ വിനോദ് കൃഷ്ണൻ,

സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ലാൽ വി. നാഥ്, ഓഫീസർമാരായ പി.പി. രതീഷ്, എ.എൽ. അഭിലാഷ് എന്നിവർചേർന്നാണ് അയ്യപ്പനെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാൻഡ്ചെയ്തു.

error: Content is protected !!