വീട്ടില്‍ പ്രസവം, പ്രതിരോധ കുത്തിവെപ്പ് എടുത്തില്ല, മഞ്ഞപ്പിത്തം ബാധിച്ചിട്ടും ചികിത്സ നല്‍കിയില്ല ; ഒരു വയസായ കുഞ്ഞ് മരിച്ചു ; കേസെടുത്ത് പൊലീസ്

കോട്ടക്കല്‍ : കോട്ടക്കലില്‍ ഒരു വയസുകാരന്‍ മഞ്ഞപ്പിത്തത്തിന് ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പാങ്ങ് സ്വദേശി കൊട്ടേക്കാരന്‍ നവാസിന്റെയും ഹിറ ഹറീരയുടെയും മകന്‍ ഇസന്‍ ഇര്‍ഹാന്‍ (14 മാസം) ആണു മരിച്ചത്. എടരിക്കോട് വാടക ക്വാര്‍ട്ടേഴ്‌സില്‍ ആണ് ഇവര്‍ താമസം. കുട്ടിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണ് സാധ്യത. കുഞ്ഞ് മരിച്ചത് മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി.

അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കല്‍ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടോയെന്ന് ആരോഗ്യവകുപ്പും പൊലീസും പരിശോധിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് കോട്ടക്കലില്‍ ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വെച്ച് ഒരു വയസ്സുകാരന്‍ ഇസന്‍ ഇര്‍ഹാന്‍ മരണപ്പെടുന്നത്. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കള്‍ സമീപവാസികളോട് പറഞ്ഞത്. ഇന്ന് രാവിലെ തന്നെ കുട്ടിയുടെ കബറടക്കവും നടത്തി. തൊട്ടുപിന്നാലെയാണ് കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി ലഭിച്ചത്.

പാങ്ങ് പടിഞ്ഞാറ്റുമുറി പള്ളിയിലാണ് കബറടക്കിയത്. പെരിന്തല്‍മണ്ണ ആര്‍ഡിഒ തുടര്‍ നടപടി സ്വീകരിക്കും. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ല എന്നാണ് ആരോപണം. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ ഹരിറ അശാസ്ത്രീയ ചികിത്സാരീതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. വീട്ടില്‍ വച്ചാണ് ഇവര്‍ കുട്ടിയെ പ്രസവിച്ചത്.

error: Content is protected !!