ഇരുമ്പുപാലത്തിന്റെ അഴികള്‍ക്കിടയിലൂടെ പുഴയിലേക്ക് വീണു ; 50 അടിയോളം താഴ്ചയിലേക്ക് എടുത്ത് ചാടി രണ്ടരവയസുകാരന് രക്ഷകനായി പൊലീസുകാരന്‍

കരുളായി : കരുളായി നെടുങ്കയം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഇരുമ്പുപാലത്തിന്റെ അഴികള്‍ക്കിടയിലൂടെ 50 അടിയോളം താഴ്ചയിലേക്ക് വീണ രണ്ടരവയസ്സുകാരന് രക്ഷകനായി പോലീസുകാരന്‍. നെടുങ്കയം സ്വദേശിയും നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരനുമായ എന്‍.കെ. സജിരാജാണ് പാലത്തില്‍ നിന്നു പുഴയിലേക്കു വീണ കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്തിയത്.

വനത്തിനകത്തെ പാരിസ്ഥിതിക വിനോദ സഞ്ചാരകേന്ദ്രമായ നെടുങ്കയത്ത് ഞായറാഴ്ച 12.30ഓടെയാണ് സംഭവം. രക്ഷിതാക്കളോടൊപ്പമെത്തിയ കുട്ടി കരിമ്പുഴയ്ക്കു കുറുകെയുള്ള ഇരുമ്പുപാലത്തിലൂടെ കളിക്കുന്നതിനിടെ പാലത്തിന്റെ അഴികള്‍ക്കിടയിലൂടെ പുഴയിലേക്കു വീഴുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സജിരാജ് ഉടന്‍ തന്നെ പുഴയിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തില്‍ നിന്നും 50 അടിയോളം താഴ്ചയിലേക്കാണ് സജിരാജ് കുട്ടിയെ രക്ഷപ്പെടുത്താനായി എടുത്തുചാടിയത്.

അവധി ദിവസമായതിനാല്‍ പാലത്തിനുസമീപം ടൂറിസ്റ്റുകളെ നിയന്ത്രിക്കുന്ന സുഹൃത്തുക്കളെ കാണാനായി വരുകയായിരുന്നു സജിരാജ്. കുട്ടിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ലെന്നും കുട്ടി സംസാരിച്ചതായും കണ്ടുനിന്നവര്‍ പറഞ്ഞു. പാറക്കെട്ടുകളും നല്ല ഒഴുക്കുമുള്ള പുഴയില്‍ ഒരാള്‍ക്കു മുകളില്‍ വെള്ളവുമുണ്ടായിരുന്നു. ഇതിലേക്ക് എടുത്തുചാടാന്‍ സജിരാജ് കാണിച്ച ധീരതയാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. നെടുങ്കയം കാണാനെത്തിയ തിരൂര്‍ സ്വദേശികളുടെ കുട്ടിയാണ് പുഴയില്‍വീണത്.

error: Content is protected !!