മുഖ്യമന്ത്രി എന്നെ ചതിച്ചു, മുഖ്യമന്ത്രിക്ക് എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേട്, സിറ്റിങ് ജഡ്ജിയെ വച്ച് അന്വേഷിക്കണം ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിവി അന്‍വര്‍ എംഎല്‍എ

മലപ്പുറം : മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിവി അന്‍വര്‍ എംഎല്‍എ. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകള്‍ പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണെന്നും അന്‍വര്‍ വെല്ലുവിളിച്ചു.

എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാര്‍ട്ടിയും ആലോചിക്കണം. പൊലീസ് പിടികൂടുന്ന സ്വര്‍ണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതല്‍ 50 ശതമാനം വരെ സ്വര്‍ണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സ്വര്‍ണം കൊണ്ടുവന്നതില്‍ കുറച്ച് പൊലീസ് അടിച്ചുമാറ്റിയെന്ന നേരത്തെയുള്ള ആരോപണത്തിലുള്ള വെളിപ്പെടുത്തലാണ് വീഡിയോയി അന്‍വര്‍ പുറത്തുവിട്ടത്. 2023ല്‍ വിദേശത്തുനിന്ന് എത്തിയ കുടുംബവുമായി സംസാരിക്കുന്നതിന്റെ വീഡിയോ ആണ് അന്‍വര്‍ പുറത്തുവിട്ടത്. പിടിച്ചെടുത്ത സ്വര്‍ണത്തില്‍ പകുതിയോളം പോലീസ് മോഷ്ടിച്ചുവെന്നാണ് വീഡിയോയില്‍ കുടുംബം ആരോപിക്കുന്നത്. കസ്റ്റംസ് രേഖകളില്‍ പറയുന്നതും രേഖകളില്‍ പറയുന്നതും പൊലീസ് പറയുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.വീഡിയോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവും പിവി അന്‍വര്‍ നടത്തി.

സ്വര്‍ണം പൊലീസ് മോഷ്ഠിക്കുന്നില്ലെന്നും പിടിച്ചെടുത്ത സ്വര്‍ണം ഉരുക്കി വേര്‍തിരിക്കുമ്പോള്‍ തൂക്കം കുറയുന്നത് ആണെന്ന് ആണ് മുഖ്യമന്ത്രി മുന്‍പ് വിശദീകരിച്ചത്. ആ വാദത്തെ തിരുത്തുകയാണ് അന്‍വര്‍. പൊലീസ് സ്വര്‍ണകടത്തുകാരില്‍ നിന്ന് സ്വര്‍ണം മുക്കുന്നുവെന്ന ഗുരുതര ആരോപണമാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ട് അന്‍വര്‍ ഉന്നയിക്കുന്നത്.

പൊലീസിന്റെ ഏകപക്ഷീയമായ വര്‍ഗീയമായ നിലപാടുകള്‍ കുറേ കാലമായി ഞാന്‍ ചോദ്യം ചെയ്യുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ട്ടി സഖാക്കള്‍ക്കും പൊലീസ് സ്റ്റേഷനുകളില്‍ നിന്നും നീതി കിട്ടുന്നില്ല. ഷാജന്‍ സ്‌കറിയ കേസുമായി ബന്ധപ്പെട്ട് ശശിയുമായി ഞാന്‍ പാടെ അകന്നിരുന്നു. നവകേരള സദസ് നടത്തിയെ കണ്‍വീനറെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഞാന്‍ ശശിയെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. എഡിജിപിയും എടുത്തില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കിട്ടുന്നിടത്ത് ചാമ്പാന്‍ വേണ്ടിയാണ് ഞാന്‍ നടന്നത്. അങ്ങനെയാണ് പൊലീസ് അസോസിയേഷന്റെ പരിപാടിയില്‍ പ്രസംഗം നടത്തിയതെന്ന് അന്‍വര്‍ പറഞ്ഞു.

error: Content is protected !!