ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് പോസ്റ്റിട്ട മലയാളി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ റെയ്ഡ് ; പെന്‍ഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് പോസ്റ്റിട്ട മലയാളി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ റിജാസിന്റെ കൊച്ചിയിലെ വീട്ടില്‍ മഹാരാഷ്ട്ര പൊലീസ് റെയ്ഡ്. വീട്ടില്‍ നിന്നും പെന്‍ഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും മഹാരാഷ്ട്ര എ ടി എസ് പിടിച്ചെടുത്തു. റിജാസിനെതിരെയുള്ള കൊച്ചിയിലെ കേസിന്റെ വിശദാംശങ്ങളും മഹാരാഷ്ട്ര പോലീസ് ശേഖരിച്ചു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബ സൈദീഖിനെ നാഗ്പുര്‍ പൊലീസ് മെയ് 10-ന് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ റിജാസിനെ മെയ് 13 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

കൊച്ചിയില്‍ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയില്‍ പങ്കെടുത്തതിന് ജാസിന് എതിരെ ഏതാനും ദിവസം മുന്‍പ് കേസ് എടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് പൊലീസ് ശേഖരിച്ചത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിജാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്തുദിവസത്തിനിടെ റിജാസിനെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ എഫ്ഐആറാണിതെന്നും പൊലീസ് പറയുന്നു.

error: Content is protected !!