ആര്‍സിബിയുടെ വിജയാഘോഷം കണ്ണീര്‍ കടലായി ; 14 കാരി ഉള്‍പ്പെടെ 11 പേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷം കണ്ണീര്‍ കടലായി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍ 14 കാരി ഉള്‍പ്പെടെ 11 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടെയുള്ളവരുണ്ട്. 14കാരിയായ ദിവ്യാംശിയാണ് മരിച്ചതില്‍ ഒരാള്‍. അമ്പതിലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ജനക്കൂട്ടം നിയന്ത്രിക്കാനാകുന്നതിലുമപ്പുറമായിരുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലും മണിപ്പാല്‍ ആശുപത്രിയിലും ഉള്‍പ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകളെ ആശുപത്രികളിലേയ്ക്ക് എത്തിക്കുന്നുണ്ട്. തിക്കും തിരക്കും കാരണം ആംബുലന്‍സുകള്‍ക്ക് അപകട സ്ഥലത്തേയ്ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് നേരിടുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. ജനങ്ങള്‍ ഒഴുകിയെത്തുന്നത് ഉണ്ടാക്കിയേക്കാവുന്ന അപകടം മുന്നില്‍ കണ്ട് പൊലീസ് ആദ്യം തന്നെ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ സമ്മര്‍ദ്ദമാണ് വീണ്ടും പരിപാടി നടത്താനുള്ള തീരുമാനത്തിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതെന്നാണ് സൂചന.

ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ബെംഗളൂരുവില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് ആര്‍സിബി. അത്തരത്തിലൊരു ടീമിന്റെ വിക്ടറി പരേഡ് നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങളൊന്നും തന്നെ ബെംഗളൂരുവില്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. 5000 പൊലീസുകാരെ മാത്രമാണ് തിരക്ക് നിയന്ത്രിക്കാന്‍ വിന്യസിച്ചിരുന്നത് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

error: Content is protected !!