മൊബൈൽ മോഷണം; തിരൂരങ്ങാടി സ്വദേശി പിടിയിൽ

മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ജില്ലയ്ക്ക് പുറത്തുമായി മൊബൈൽ മോഷ്ടിക്കുന്നയാളെ താനൂർ പൊലീസ് പിടികൂടി. തിരുരങ്ങാടി കൊളക്കാടൻ ഹൌസ് ബിയാസ് ഫാറൂഖിനെ (37) യാണ് താനൂർ ഡി വൈ എസ് പി മൂസ്സ വള്ളിക്കാടന്റെ നിർദേശപ്രകാരം താനൂർ ഇൻസ്പെക്ടർ ജീവൻ ജോർജ്, സബ് ഇൻസ്പെക്ടർ ആർ ഡി കൃഷ്ണ ലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ സലേഷ്, സി പി ഒമാരായ സുജിത്, കൃഷ്ണ പ്രസാദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ … https://chat.whatsapp.com/BjJiqf70gM80NB9rtTn5wg

ഒഴൂർ കുറുവട്ടശ്ശേരി സച്ചൂസ് റെഡിമെയ്ഡ് ഷോപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം ബിയാസ് മൊബൈൽ മോഷ്ടിച്ചത്. മൂന്ന് വയസുള്ള കുട്ടിക്ക് ആവശ്യമായ ഉടുപ്പ് ചോദിച്ചു വരികയും അതെടുക്കാൻ ജീവനക്കാരി തിരിഞ്ഞ സമയം മൊബൈൽ ഫോൺ മോഷ്ടിക്കുകയും ഉടുപ്പ് വേണ്ട എന്ന് പറഞ്ഞു പോവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമാന രീതിയിൽ അടുത്ത ദിവസങ്ങളിൽ പല സ്ഥലങ്ങളിലും മൊബൈൽ മോഷണം പോയതായി പരാതി ലഭിക്കുകയും കളവു നടത്തിയയാൾ ഓട്ടോറിക്ഷയിലാണ് വന്നതെന്ന് പൊലീസ് മനസ്സിലാക്കി നടത്തിയ അന്വേഷണത്തിലാണ് എല്ലാത്തിനും പിന്നിൽ സ്ഥിരം മൊബൈൽ ഫോൺ മോഷ്ടാവായ ബിയാസ് ഫാറൂഖാണെന്ന് കണ്ടെത്തി പിടികൂടിയത്.

പ്രതിയുടെ അടുത്ത് നിന്നും മോഷണം പോയ മൊബൈലും കൂടാതെ വിവിധ കമ്പനികളുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പ്രതി കഴിഞ്ഞ ജനുവരി മാസത്തിൽ താനൂർ ബ്ലോക്ക് ജംഗ്ഷനിലുള്ള കടയിൽ നിന്നും താനാളൂർ, മീനടത്തൂർ എന്നിവിടങ്ങളിൽ നിന്നും സമാന രീതിയിൽ മോഷണം നടത്തിയതിന് ഇയാളെ താനൂർ പൊലീസ് പിടികൂടികയും 15 മൊബൈൽ ഫോണുകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. ജില്ലയ്ക്കകത്തും പുറത്തുമായി ഇയാൾക്ക് 42 മോഷണ കേസുകൾ നിലവിലുണ്ട്. അതേസമയം, ഇയാൾക്ക് മനസികസ്വാസ്ത്യത ഉള്ളതായി ബന്ധുക്കൾ പറഞ്ഞു.

error: Content is protected !!