കാലിക്കറ്റ് സർവകലാശാലയ്ക്ക് പത്ത്‌ കോടിയുടെ ഗവേഷണ ഗ്രാന്റ്

കാലിക്കറ്റ് സർവകലാശാലയ്ക്ക് അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ (ANRF) പെയർ (Partnership for Advanced Interdisciplinary Research) പദ്ധതിയിലൂടെ പത്ത്‌ കോടി രൂപയുടെ ഗവേഷണ ഗ്രാന്റ് ലഭിച്ചു. ഐ.ഐ.എസ്‌.സി. ബെംഗളൂരു (IISc Bangalore) ഹബ് ആയി സമർപ്പിച്ച ഗവേഷണ പദ്ധതിയിൽ കാലിക്കറ്റ് സർവകലാശാലയെ കൂടാതെ പോണ്ടിച്ചേരി സർവകലാശാല, എൻ.ഐ.ടി. നാഗാലാൻഡ്, ഐ.ഐ.ഇ. എസ്‌.ടി. ശിബ്പൂർ, കുമൗൺ സർവകലാശാല, ശിവാജി സർവകലാശാല, ബെംഗളൂരു സർവകലാശാല എന്നീ ഏഴ് സ്പോക്ക് സ്ഥാപനങ്ങളും ഉൾപ്പെടുന്നു.

ആകെ 100 കോടി രൂപയുടെ ബജറ്റാണ് അനുവദിച്ചിട്ടുള്ളത് അതിൽ ഏകദേശം 10 കോടി രൂപ കാലിക്കറ്റ് സർവകലാശാലയ്ക്ക് ലഭിക്കും. സർവകലാശാലയിലെ ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ ഉന്നതിയിലേക്കെത്തിക്കാൻ ഗ്രാന്റ് സഹായകമാകും. ഇതിൽ പ്രധാനമായും ഊർജവും എൽ.ഇ.ഡി. ആപ്ലിക്കേഷനുകളും ഉൾക്കൊള്ളുന്ന ഫംഗ്ഷണൽ മെറ്റീരിയലുകൾ, ക്യാൻസർ നിർണയത്തിനായുള്ള ബയോമെറ്റീരിയലുകൾ എന്നിവയെ സംബന്ധിച്ചുള്ള പ്രായോഗികവും കംപ്യൂട്ടേഷണലുമായ പഠനങ്ങൾക്കാണ് സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളത്. ഈ അംഗീകൃത ഗവേഷണ പദ്ധതി സർവകലാശാലയിലെ കെമിസ്ട്രി, ഫിസിക്സ്, നാനോസയൻസ്, ജന്തുശാസ്ത്രം എന്നീ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കും.

പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്ററായി ഡോ. രാജീവ് എസ് മേനോനും, കോ-ഇൻവസ്റ്റി ഗേറ്റർമാരായി ഡോ. കെ.പി. സുഹൈൽ, ഡോ. കെ. ദൃശ്യ, ഡോ. കെ. ഫസലുറഹ്‌മാൻ, ഡോ. ഇ.എസ്. ഷിബു, ഡോ. എൻ.കെ. രേണുക, ഡോ. ടി. മുഹമ്മദ് ഷാഹിൻ, ഡോ. സുസ്മിത ഡെ, ഡോ. വിജിഷ കെ. രാജൻ, ഡോ. ടി.ഡി. സുജ, ഡോ. ആർ. ബിനു, ഡോ. കെ. സിന്ധു എന്നിവരുമാണ് പ്രവർത്തിക്കുന്നത്. ഈ നേട്ടം കൈവരിച്ച ഗവേഷക സംഘത്തെ സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അഭിനന്ദിച്ചു. ഗവേഷണ വിഭാഗങ്ങളുടെ സംയുക്ത പ്രവർത്തനങ്ങൾ സർവകലാശാലയെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഉയർച്ചയിലേക്കെത്തിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

error: Content is protected !!