ഷഹബാസ് കൊലക്കേസ് ; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി : വേദനാജനകമെന്ന് പിതാവ്

കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയക്കാനാണ് ഉത്തരവ്. ഇവരെ ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്നും വിട്ടയയ്ക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

അമ്പതിനായിരം രൂപയുടെ ബോണ്ട് നല്‍കണം, അന്വേഷണവുമായി വിദ്യാര്‍ത്ഥികള്‍ സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. വേദനിപ്പിക്കുന്ന തീരുമാനമെന്ന് ഷഹബാസിന്റെ അച്ഛന്‍ അക്ബാല്‍ പ്രതികരിച്ചു. ആരോപണവിധേയരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നേരത്തെ പ്ലസ് വണ്‍ പ്രവേശനം ലഭിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്യൂഷന്‍ സെന്ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ സഹപാഠിയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതരായി ജുവനൈല്‍ ഹോമില്‍ കഴിയുന്ന ആറ് വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര്‍ക്ക് ഹൈക്കോടതി ഇടപെടലിലാണ് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചത്.

ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. സംഘര്‍ഷത്തില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

താമരശ്ശേരി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്. മരിക്കും മുന്‍പ് ഷഹബാസ് എസ്എസ്എല്‍സിക്ക് ഒരു വിഷയത്തില്‍ മാത്രമാണ് എഴുതിയത്. ഈ വിഷയത്തില്‍ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു.

error: Content is protected !!