അടിച്ചു പൂസായി വരന്‍, വധു പിന്മാറി, കല്ല്യാണം വെള്ളത്തിലായി ; പൊലീസെത്തി തൂക്കി, ഒടുവില്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കി തീരുമാനമാക്കി

പത്തനംതിട്ട : സ്വന്തം വിവാഹത്തിന് അടിച്ച് ഫിറ്റായി പ്രശ്‌നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തില്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് ലക്ക് കെട്ട് നില്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ പള്ളിയിലെത്തിയ വരന്‍ കല്യാണം നടത്താനെത്തിയ വൈദികന് നേരെ വരെ യുവാവ് മോശമായി പെരുമാറുകയും ചെയ്തതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. പത്തനംതിട്ട കോഴഞ്ചേരി തടിയൂരിലാണ് സംഭവം.

പള്ളിമുറ്റത്തെത്തിയ വരന്‍ കാറില്‍ നിന്നിറങ്ങാന്‍ പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതല്‍ വഷളായി. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടു വരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് വരനെ പള്ളി ഓഫീസിലെത്തിച്ചത്. വധുവിന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇരുവീട്ടുകാരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. വധുവിന്റെ വീട്ടുകാര്‍ക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ധാരണയായിട്ടുള്ളത്.

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരന്‍. രാവിലെ മുതല്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു. മദ്യപനായ യുവാവുമായുള്ള വിവാഹം നടക്കാതിരുന്നതിലുള്ള ആശ്വാസത്തിലാണ് വധുവിന്റെ കുടുംബം.

error: Content is protected !!