രാത്രി കിടപ്പുമുറിയില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: രാത്രി കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പായാണ് സംഭവമുണ്ടായത്. ഇരുപത്തിമൂന്നുകാരിയായ യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശിയാണ് അരീക്കോട് സ്വദേശിയുടെ തലക്കും, മുഖത്തും വെട്ടിയത്. അരീക്കോട് സ്വദേശിയായ ലുഹൈബിനെ (24) ആണ് യുവതിയുടെ ഭര്‍ത്താവായ പുതുപ്പാടി മലപുറം സ്വദേശി ഫാഹിസ് തലയിലും മുഖത്തും വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സാരമായി പരുക്കേറ്റ ലുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി എസ്‌ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതിയും ഭര്‍ത്താവും കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. നേരത്തെ മൂന്ന് ദിവസം മുന്‍പ് താമരശ്ശേരി പൊലീസില്‍ ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയില്‍ ഇന്നലെ രാത്രി പതിനൊന്നോടെ യുവതിയുടെ സുഹൃത്തിന്റെ ബന്ധുക്കള്‍ യുവതിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും പൊലീസ് വിളിച്ചു വരുത്തി യുവതിയെ ഇവര്‍ക്കൊപ്പം വിടുകയായിരുന്നു.

എന്നാല്‍ പിന്നീട് വീട്ടിലെത്തിയ ശേഷം സുഹൃത്ത് കിടപ്പുമുറിയില്‍ കയറുകയായിരുന്നു. ഇതിനെച്ചൊല്ലി ഭര്‍ത്താവും സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. കത്തിയെടുത്തു വന്ന ഭര്‍ത്താവ് സുഹൃത്തിനെ ആക്രമിക്കുകയും സമീപത്തുണ്ടായിരുന്ന ടേബിള്‍ ഫാന്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് വീടുവിട്ടിറങ്ങിയ യുവതിയെയും സുഹൃത്തിനെയും നാട്ടുകാരാണ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!