റിയാദില്‍ വാഹനാപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരണപ്പെട്ടു

തേഞ്ഞിപ്പലം: റിയാദില്‍ വാഹനപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരിച്ചു. നീരോല്‍പാലം സ്വദേശി പറമ്പാളില്‍ വീട്ടില്‍ പൊന്നച്ചന്‍ അബ്ദുല്‍ ലത്തീഫിന്റെയും, സുലൈഖയുടെയും മകന്‍ ഷെഫീഖ് (26) ആണ് മരണപ്പെട്ടത്.

ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് അപകടം നടന്നത്. റിയാദ് അല്‍ കര്‍ജ് റോഡില്‍ ഷഫീഖ് റഹിമാന്‍ ഓടിച്ച ട്രൈലര്‍ ലോറിയും, മറ്റൊരു ട്രൈലറും കൂട്ടിയിടിച്ച് തീ പൊള്ളലേറ്റ് നാഷണല്‍ ഗാഡ് സൈനിക ഹോസ്പിറ്റലില്‍ തീവ്ര പരിചരണത്തില്‍ ചികിത്സയില്‍ ആയിരുന്നു. അവിവാഹിതനാണ്.

ഷഫീഖ് റഹിമാന്‍ ഓടിച്ച ട്രൈലര്‍ ലോറി മഴയെ തുടര്‍ന്ന് തെന്നിയപ്പോള്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രൈലര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് പുറത്തു ചാടിയ ഷഫീഖ് പതിച്ചത് മുന്നിലെ വണ്ടിയില്‍ നിന്ന് പടര്‍ന്ന തീയിലേക്കായിരുന്നു. രാസവസ്തുക്കളുമായി പോവുകയായിരുന്ന മുന്നിലെ ലോറിയില്‍ തീപടരുകയായിരുന്നു. ഷഫീഖിന്റെ വണ്ടിയില്‍ ഉറങ്ങിക്കിടന്നിരുന്ന നീരോല്‍പാലം സ്വദേശി സിയാദുല്‍ ആബിദ് (24) അദ്ഭുതകരമായി രക്ഷപ്പെട്ടു. ഷഫീഖ് പുറത്തേക്ക് ചാടും മുന്‍പ് ആബിദിനെ ഉണര്‍ ത്തി ചാടി രക്ഷപ്പെടാന്‍ നിര്‍ദേശിക്കുകയായിരുന്നു.

രണ്ടര വര്‍ഷം മുമ്പാണ് റിയാദില്‍ എത്തിയത്. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു പോയത്. മുഹമ്മദ് റാഫി, അബ്ദുല്‍ മുനീര്‍, ഇബ്രാഹിം, ഫായിസ്, സാബിത്ത് എന്നിവരാണ് സഹോദരങ്ങള്‍

നിയമനടപടികള്‍ പൂര്‍ത്തിയായ ശേഷം റിയാദില്‍ തന്നെ ഖബറടക്കും. റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ റിയാദ് മലപ്പുറം ജില്ല കെഎംസിസി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകള്‍ ഇതിനായി രംഗത്തുണ്ട്.

error: Content is protected !!