സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച സംഭവം ; ഗിരികുമാറിന്റെ അറസ്റ്റിനു പിന്നില്‍ സി.പി.എം. ഗൂഢാലോചനയെന്ന് ബിജെപി

തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ വി.ജി. ഗിരികുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ സി.പി.എം. നേതൃത്വത്തിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി സുധീര്‍. ബിജെപി തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും , നഗരസഭ കൗണ്‍സിലറുമാണ് പിടിയിലായ ഗിരികുമാര്‍.

2018 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. നാലര വര്‍ഷം രണ്ട് അസി.കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിട്ടും കേസിന് തുമ്പ് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും പ്രാഥമിക ഘട്ടത്തില്‍ തന്നെ നശിപ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെ കള്ള കേസ് ചുമത്തി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് സുധാര്‍ ആരോപിച്ചു.

ഗിരികുമാറിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവു പോലും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടില്ല . സിപിഎമ്മിന്റെ ആഞ്ജാനുവര്‍ത്തികളായാണ് ക്രൈംബ്രാഞ്ച് പ്രവര്‍ത്തിച്ചത്. ലഭ്യമായ തെളിവുകള്‍ പോലും പരിശോധനയ്ക്ക് വിധേയമാക്കാതെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. തിരു: നഗരസഭയിലെ സി.പി.എമ്മിന്റെ അഴിമതികള്‍ക്കെതിരെ ശക്തമായി നിലപാടുകള്‍ സ്വീകരിച്ചയാളാണ് ഗിരികുമര്‍ എന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പട്ടികജാതി ഫണ്ട് തട്ടിപ്പ് ഉള്‍പ്പെടെ പുറത്തു കൊണ്ടുവരുന്നത് ഗിരി കുമാറാണ്. ഈ രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിനു പിന്നില്‍. സന്ദീപാനന്ദഗിരിയും സിപിഎം നേതൃത്വവുമാണ് ആശ്രമം കത്തിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് . സത്യസന്ധമായ അന്വേഷണം നടന്നാല്‍ ഇത് പുറത്തുവരും. ബിജെപി നേതാക്കള്‍ക്കെതിരെ കള്ള കേസ് ചുമത്തി ബിജെപിയെ ദുര്‍ബലപ്പെടുത്താമെന്നത് ഇടതു സര്‍ക്കാരിന്റെ വ്യാമോഹമാണ് . ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ പാര്‍ട്ടി സംഘടിപ്പിക്കുമെന്നും സുധീര്‍ പറഞ്ഞു.

error: Content is protected !!