വേങ്ങര റവന്യു ടവറും, ഫയർ സ്റ്റേഷനും യാഥാർഥ്യമാകുന്നു

വേങ്ങര: വാടക കരാർ കാലാവധി അവസാനിച്ചതും നിലവിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതുമായ വേങ്ങരയിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, താലൂക്ക് വ്യവസായ കേന്ദ്രം, സബ് ട്രഷറി തുടങ്ങിയവ ഒരെ കുടക്കീഴിൽ കൊണ്ട് വരുന്നതിന് വേണ്ടി നിർദ്ദേശിക്കപ്പെട്ട റവന്യു ടവർ ഉടൻ യാഥാർഥ്യമാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ അറിയിച്ചു. എം എൽ എ യുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന റവന്യു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ തല മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

നിലവിൽ വേങ്ങര വില്ലജ് ഓഫീസ് സ്ഥിതി ചെയ്യുന്ന 18 സെന്റ് സ്ഥലത്ത് അത്യാവശ്യ സൗകര്യങ്ങളൊരുക്കി കെട്ടിടം നിർമ്മിക്കാൻ ധാരണയായി. പൊളിക്കാനുള്ള കാലാവധി അവസാനിക്കാത്ത നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിന് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി ഉടൻ ലഭ്യമാക്കും.

കൊളപ്പുറത്ത് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് നിർമ്മിക്കാൻ അനുമതിയായ വേങ്ങര ഫയർ സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് തീരുമാനമായി. നിലവിൽ ലഭ്യമായ സ്ഥലത്ത് കെട്ടിട നിർമാണ പ്രവർത്തി ആരംഭിക്കും. 2015 ൽ ലഭ്യമായ ഭരണാനുമാതി റീ വാലിഡേറ്റ് ചെയ്ത് ഈ മാസം അവസാനം ഉത്തരവിറങ്ങും. ഉത്തരവിറങ്ങിയ ഉടൻ അടിയന്തിരമായി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ശിലാ സ്ഥാപനം ഉടൻ നടത്തും.

ജില്ലാ കളക്ടർ വി ആർ വിനോദ് ഐ എ എസ്, തഹസീൽദാർ കെ ജി പ്രാൺസിംഗ്, അഡിഷണൽ തഹസീൽദാർ മോഹനൻ, ജില്ലാ ഫയർ ഓഫീസർ ഋതീജ് വി കെ, പൊതു മരാമത്ത് ബിൽഡിംഗ്‌ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.മുഹമ്മദ് ഇസ്മായിൽ, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൽ ഗഫൂർ, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയൻ കെ, ആർക്കിടെക്ചറൽ വിംഗ് അസിസ്റ്റന്റ് ജിസി കെ ദിവാകർ,റോഡ്സ് അസിസ്റ്റന്റ് എഞ്ചിനീയർ വിമൽ രാജ്, ബിൽഡിങ് അസിസ്റ്റന്റ് എഞ്ചിനീയർ ബിജു തുടങ്ങിയ ഉദ്യഗസ്ഥർ യോഗത്തിൽ സന്നിഹിതരായി.

error: Content is protected !!