യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ടു ; മൃതദേഹം രണ്ട് ദിവസത്തോളം കട്ടിലിനടിയില്‍ ഒളിപ്പിച്ചു ; വീട് വൃത്തിയാക്കുന്നതിനിടെ പ്രതിയും സഹോദരനും പിടിയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര വെള്ളറട പനച്ചമൂടില്‍ യുവതിയെ കൊലപ്പെടുത്തി വീടിന് സമീപത്തെ സെപ്റ്റിക് ടാങ്കിന് സമീപം കുഴിച്ചിട്ടു. സംഭവത്തില്‍ യുവതിയുടെ സമീപവായിയായ പ്രതിയും സഹോദരനും പിടിയില്‍. പനച്ചമൂട് പഞ്ചാകുഴി മാവുവിളവീട്ടില്‍ പ്രിയംവദയെ (48) യാണ് കൊലപ്പെടുത്തിയത്. സമീപത്തെ താമസക്കാരനായ വിനോദ് (56), സഹോദരന്‍ സന്തോഷ് (54) എന്നിവരെയാണ് വള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം രണ്ടു ദിവസത്തോളം താന്‍ കട്ടിലിനടയില്‍ ഒളിപ്പിച്ചെന്നാണ് വിനോദ് വെള്ളറട പൊലീസിനു നല്‍കിയ മൊഴി.

കടം നല്‍കിയ പണം പ്രിയംവദ തിരികെ ചോദിച്ചതാണു കൊലയ്ക്കു കാരണം. വിനോദും പ്രിയംവദയുമായി പണമിടപാടുകള്‍ ഉണ്ടായിരുന്നെന്നും ഇവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നുമാണ് വിവരം. വ്യാഴാഴ്ച രാവിലെ വീടിനടുത്തുവച്ച് പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രിയംവദയെ അടിച്ചെന്നും വായ പൊത്തിപ്പിടിച്ചപ്പോള്‍ മരിച്ചെന്നുമാണ് വിനോദിന്റെ മൊഴി.

മൃതദേഹം തുണികൊണ്ടു മൂടി കട്ടിലിനടിയില്‍ ഒളിപ്പിച്ചു. ദുര്‍ഗന്ധത്തെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ വിനോദിന്റെ കട്ടിലിന്റെ അടിയില്‍ തുണിക്ക് അകത്തായി ഒരു കൈ കണ്ടിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് സന്തോഷിനെ പിടികൂടിയത്. മൃതദേഹം കുഴിച്ചിടാന്‍ വിനോദിനെ സന്തോഷ് സഹായിച്ചിരുന്നുവെന്ന് വെള്ളറട ഇന്‍സ്‌പെക്ടടര്‍ വി വിനോദ് പറഞ്ഞു. മൃതദേഹം കുഴിച്ചിടുമ്പോള്‍ സന്തോഷും വീട്ടിലുണ്ടായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം സൂക്ഷിച്ച മുറി വൃത്തിയാക്കാന്‍ സന്തോഷ് സഹായിച്ചു. എന്നാല്‍, കൊലപാതകം അറിഞ്ഞില്ലെന്നാണ് സന്തോഷിന്റെ മൊഴി. ഇന്നലെ പുലര്‍ച്ചെ മൃതദേഹം വളപ്പിലെ സെപ്റ്റിക് ടാങ്കിനു സമീപം കുഴിച്ചിട്ടശേഷം പ്രതികള്‍ വീട് വൃത്തിയാക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.

പ്രിയംവദ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ്. വ്യാഴാഴ്ച ജോലിക്കുപോയ പ്രിയംവദ വീട്ടില്‍ തിരിച്ചെത്തിയില്ല. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റംസമ്മതിക്കുകയായിരുന്നു. കേസില്‍ പ്രതികളായ വിനോദിനെയും സന്തോഷിനെയും ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

error: Content is protected !!