വയനാട് ഉരുള്‍പ്പൊട്ടല്‍ ; ഡിവൈഎഫ്‌ഐ 20 വീടുകള്‍ പൂര്‍ത്തിയാക്കി, പണം പിരിച്ചിട്ടും യൂത്ത് കോണ്‍ഗ്രസ് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി ; നേതൃത്വത്തിനെതിരെ വിമര്‍ശനം

ആലപ്പുഴ : വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതി നടന്നില്ലെന്ന് ആലപ്പുഴയിലെ സംസ്ഥാന പഠന ക്യാമ്പിലെ ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയെന്ന് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.

പിരിച്ചെടുക്കുന്ന 2.80 കോടി രൂപയും സ്‌പോണ്‍സര്‍ഷിപ്പ് തുകയും ഉപയോഗിച്ച് 30 വീടുകള്‍ നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം. വയനാട്ടില്‍ 20 വീടുകള്‍ ഡിവൈഎഫ്‌ഐ പൂര്‍ത്തിയാക്കിയിട്ടും യൂത്ത് കോണ്‍ഗ്രസിന് തുടങ്ങാന്‍ പോലുമായില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വയനാട്ടില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം തുടങ്ങിവെച്ചത്. തുടര്‍ന്ന് മറ്റുജില്ലകളിലെ പ്രതിനിധികളും നേതൃത്വത്തിനെതിരായ വിമര്‍ശനം തുടര്‍ന്നു.

വയനാട്ടില്‍ വീടുകള്‍ നിര്‍മിക്കുന്നതിനായി ഒരു മണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ പിരിച്ചെടുക്കണമെന്നായിരുന്നു നിര്‍ദേശം. പണം പിരിച്ചു തരാത്ത നിയോജക മണ്ഡലം പ്രസിഡന്റുമാരെ മാറ്റുമെന്നും നേതൃത്വം പറഞ്ഞിരുന്നുവെന്നും എന്നാല്‍, ഭൂരിപക്ഷം കമ്മിറ്റികളും പണം നല്‍കിയിട്ടും വീടുപണി തുടങ്ങിയില്ലെന്നും ഇത് ആകെ നാണക്കേടായെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

എന്നാല്‍, വിമര്‍ശനത്തിന് യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കി.88 ലക്ഷം രൂപയാണ് അക്കൗണ്ടില്‍ വന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗത്തില്‍ പറഞ്ഞു.

error: Content is protected !!