![](https://tirurangaditoday.in/wp-content/uploads/2024/02/lifee-1024x672.jpg)
വള്ളിക്കുന്ന് : സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച 117 വീടുകളുടെ താക്കോൽ കൈമാറ്റം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. കേന്ദ്രം സംസ്ഥാനത്തിന് നൽക്കേണ്ട വിഹിതം യഥാസമയം നൽകിയാൽ രണ്ടര വർഷം കൊണ്ട് ആറ് ലക്ഷം ഗുണഭോക്താക്കൾക്കും ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി പറഞ്ഞു.
ലൈഫ് ഭവനപദ്ധതിയിലൂടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ആദ്യഘട്ടത്തിൽ 300 പേർക്കാണ് വീട് പൂർത്തിയാകുന്നത്. ജനറൽ വിഭാഗത്തിൽ 186 ഗുണഭോക്താക്കളും മത്സ്യത്തൊഴിലാളി മേഖലയിൽ 86 പേരും പട്ടികജാതി വിഭാഗത്തിൽ 28 പേരുമാണ് എഗ്രിമെന്റ് വെച്ച് വീട് നിർമാണം തുടങ്ങിയത്. ഇതിൽ 110 വീടുകളുടെ നിർമാണമാണ് പൂർത്തിയായത്.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കെ രാധ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാർ എ.പി സിന്ധു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതി തോട്ടുങ്ങൽ, ബാബുരാജ് പൊക്കടവത്ത്, അനീഷ് വലിയാട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ്, വി.ഇ.ഒ പ്രശാന്ത് കരുമ്പിൽ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടശ്ശേരി സ്വാഗതവും സെക്രട്ടറി സി സന്തോഷ് നന്ദിയും പറഞ്ഞു.