നിപ സ്ഥിരീകരിച്ച 14 കാരൻ മരിച്ചു ; സമ്പർക്ക പട്ടികയിലെ 4 പേർക്ക് രോഗ ലക്ഷണങ്ങൾ, സ്രവം പരിശോധനക്ക് അയച്ചു

മലപ്പുറം : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന 14 കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ അഷ്‌മിൽ ഡാനിഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. കുട്ടിയുടെ സംസ്കാരം നിപ പ്രോട്ടോകോൾ പ്രകാരം നടക്കും.

ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപയെന്ന സംശയം ആരോഗ്യപ്രവർത്തകർക്ക് ഉണ്ടാകുന്നതും സ്രവം പരിശോധനയ്ക്ക് അയച്ചതും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർക്ക് ഇപ്പോൾ രോഗ ലക്ഷണമുണ്ടെന്നും ഇവരുടെ സ്രവം പരിശോധനക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

സമ്പർക്കപ്പട്ടികയിലുള്ള 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഹൈറിസ്ക് വിഭാഗത്തിലായതിനാൽ ഇതിൽ 60 പേരുടെ സാംപിളുകൾ പരിശോധിക്കും.

error: Content is protected !!