സ്‌കൂളിലെ ബാഗ് പരിശോധനയ്ക്കിടെ 31 കാരിയായ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് 15കാരന്‍

പാരീസ് : സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോദിക്കുന്നതിനിടെ 31കാരിയായ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് 15കാരന്‍. ഫ്രാന്‍സിലെ മിഡില്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച സ്‌കൂളില്‍ നടന്ന പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ 15കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

ബാഗ് പരിശോധനയ്ക്ക് സുരക്ഷാ ജീവനക്കാരിയുടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. എങ്കിലും ഇയാള്‍ തന്നെയാണ് 15കാരനെ പിടിച്ചുവച്ചത്. ഫ്രാന്‍കോയിസ് ഡോല്‍ട്ടോ സ്‌കൂളിലാണ് അക്രമമുണ്ടായത്. അദ്ധ്യാപക സഹായിക്ക് വിദ്യാര്‍ത്ഥിയുടെ ബുദ്ധിശൂന്യമായ അക്രമത്തില്‍ ദാരുണാന്ത്യം സംഭവിച്ചതായാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നതായും സര്‍ക്കാര്‍ ഇത്തരം അക്രമങ്ങളെ നിയന്ത്രണത്തില്‍ വരുത്തുമെന്നും ഇമ്മാനുവല്‍ മക്രോണ്‍ എക്‌സിലെ കുറിപ്പില്‍ വിശദമാക്കി.

ഇത്തരത്തിലുള്ള അക്രമ സംഭവങ്ങള്‍ ഫ്രാന്‍സില്‍ പതിവില്ലാത്തതായതിനാല്‍ തന്നെ സംഭവത്തില്‍ വലിയ രീതിയിലുള്ള ആശങ്കയാണ് ആളുകള്‍ക്കിടയിലുള്ളത്. ഈ വര്‍ഷം മുതലാണ് വിദ്യാഭ്യാസ വകുപ്പ് ബാഗ് പരിശോധനകള്‍ ആരംഭിച്ചത്. ചില സ്‌കൂളുകളില്‍ ഇത് വളരെ പരിമിതമായാണ് നടക്കുന്നത്. രണ്ട് മാസത്തില്‍ നടന്ന പരിശോധനയില്‍ 186 കത്തികളാണ് വിവിധ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗില്‍ നിന്ന് കണ്ടെത്തിയത്. 32 പേരെ കസ്റ്റഡിയില്‍ എടുത്തതായും ആഭ്യന്തര വകുപ്പ് ചൊവ്വാഴ്ച വിശദമാക്കിയിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി നാല് സഹപാഠികളെ കുത്തിപ്പരിക്കേല്‍പിച്ചിരുന്നു.

മറ്റൊരു സംഭവത്തില്‍ ഓസ്ട്രിയയില്‍ ഹൈസ്‌കൂളിലെ വെടിവെയ്പ്പില്‍ അക്രമി അടക്കം 10പേരാണ് കൊല്ലപ്പെട്ടത്. ഓസ്ട്രിയന്‍ നഗരമായ ഗ്രാസിലാണ് വെടിവെയ്പ്പ് ഉണ്ടയായത്. മരിച്ചവരില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പത്ത് മണിയോടെ സ്‌കൂളിലെ ശുചിമുറിയിലായിരുന്നു വെടിവെയ്പ്പ് നടന്നത്.

error: Content is protected !!