Thursday, September 3

നിര്‍മിതബുദ്ധി ഭീഷണിയല്ല, സാധ്യതയാണ് : ഡോ. എം.വി. നാരായണന്‍

വിദ്യാഭ്യാസ മേഖലയില്‍ നിര്‍മിതി ബുദ്ധിയുടെ കടന്നു വരവ് ഒരു ഭീഷണിയല്ലെന്നും അതൊരു സാധ്യതയാക്കി മാറ്റാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും കാലടി സംസ്‌കൃതസര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. എം.വി. നാരായണന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി.യും ന്യൂഡല്‍ഹിയിലെ സി.ഇ.സി.യും ചേര്‍ന്ന് വിദ്യാഭ്യാസ പഠനവിഭാഗത്തിന്റെയും ഐ.ക്യു.എ.സി.യുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന  ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്കും പുതിയകാലത്തിന്റെ മാറ്റത്തിലേക്കും വരാന്‍ അധ്യാപകരില്‍ പലരും മടിക്കുകയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പാഠഭാഗങ്ങള്‍ എടുത്തുതീര്‍ക്കുക എന്നതിനപ്പുറത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് എന്ത് ലഭിച്ചു എന്നു പരിശോധിക്കാന്‍ അധ്യാപകര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

‘ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന  സെമിനാര്‍ സി.ഇ.സി. ഡയറക്ടര്‍ പ്രൊഫ. ജഗത് ഭൂഷണ്‍ നദ്ദ ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഡോ. എ. ഹമീദ്, സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍,  ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ഡോ. ദാമോദര്‍ പ്രസാദ്, സി.ഇ.സി. റിസര്‍ച്ച് സയന്റിസ്റ്റ് ശത്രുഝാ, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഡോ. സി.എം. ബിന്ദു, ഇ.എം.എം.ആര്‍.സി. ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍ രാജന്‍ തോമസ്,  തുടങ്ങിയവര്‍ സംസാരിച്ചു. എട്ടിനാണ് സെമിനാര്‍ സമാപനം.